കള്ളു കച്ചവടക്കാരന് ഇടയ്ക്കിടെ ഉണ്ടാകുന്ന വെളിപാടുകൾ മാത്രമേ അന്വേഷിക്കൂ: ബൽറാം

‘കള്ളു കച്ചവടക്കാരന് ഇടക്കിടക്ക് ഉണ്ടാവുന്ന വെളിപാടുകൾ മാത്രമേ പിണറായി വിജയൻ അന്വേഷിക്കൂ. സ്വന്തം ഓഫീസിലെ അധോലോക മാഫിയാ പ്രവർത്തനങ്ങളും മന്ത്രിമാരുടെ കോടികളുടെ കള്ളപ്പണ ഇടപാടുകളും അന്വേഷിക്കാൻ സംസ്ഥാന വിജിലൻസിന് താത്പര്യമില്ല.’ സർക്കാരിന്റെ നിലപാടുകളെ വിമർശിച്ച് വി,ടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. മന്ത്രിസഭയിലെ രണ്ടു മന്ത്രിമാർക്കെതിരെ പുറത്തുവന്ന ബെനാമി വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ബൽറാമിന്റെ വിമർശനം.

അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനു സമനില തെറ്റിയതു കൊണ്ടാണു യുഡിഎഫ് നേതാക്കളെ  സ്വഭാവഹത്യ ചെയ്യുംവിധം വൈരനിര്യാതന ബുദ്ധിയോടെ കേസുകള്‍ എടുക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തുറന്നടിച്ചു‍. ഏതു നിമിഷവും ജയിലിലേക്ക് പോകുമെന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവാണ് പ്രതികാരബുദ്ധിക്ക് കാരണം. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാരാഷ്ട്ര സിന്ധുദുര്‍ഗില്‍ 200 ഏക്കര്‍ ഭൂമി ബെനാമി പേരിലുള്ള കേരളത്തിലെ രണ്ടു മന്ത്രിമാര്‍ ആരെന്ന് വെളിപ്പെടുത്താനും അതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനും മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.