സീറ്റ് തർക്കം; കോതമംഗലം നെല്ലിക്കുഴിയിൽ സിപിഐ-സിപിഎം സംഘർഷം

കോതമംഗലം  നെല്ലിക്കുഴി പഞ്ചായത്തിൽ സീറ്റു തർക്കത്തിന്റെപേരിൽ CPI - CPM സംഘർഷം. സി.പി.ഐയുടെ സിറ്റിങ് സീറ്റ് കേരള കോൺഗ്രസിന് നൽകിയതാണ് തർക്കത്തിനിടയാക്കിയത്. പ്രവർത്തകനെ വീട്ടിൽക്കയറി ആക്രമിച്ചെന്ന് സി.പി.ഐ പൊലീസിൽ പരാതി നൽകി.

തൃക്കാരിയൂരിൽ തിരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് പോയ സി.പി.ഐ ലോക്കൽ സെക്രട്ടറി പ്രദീപിനെ വീട്ടിൽ കയറി സി പി എം പ്രവർത്തകർ മർദിച്ചുവെന്നാണ് പരാതി.  തലയ്ക്ക് സാരമായി പരുക്കേറ്റ പ്രദീപിനെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി രാത്രി  11 മണിയോടെയാണ് ആക്രമണമുണ്ടായത്.

എന്നാൽ CPI പ്രവർത്തകർ തങ്ങളെയാണ് ആക്രമിച്ചതെന്നാണ് CPM പറയുന്നത്. CPM പ്രവർത്തകനും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിൽസതേടി. CPl യുടെ സിറ്റിങ് സീറ്റായ  ഏഴാം വാർഡിൽ  CPI യുടെ സ്ഥാനാർഥി റിയ റിജു പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ CPM  പ്രദേശിക ഘടകം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ ശ്രീദേവി ബാബുവിനായി പ്രചാരണം ആരംഭിച്ചതാണ് തർക്കത്തിനിടയാക്കിയത്.  നേതാക്കൾ ഇടപെട്ട് പ്രശ്ന പരിഹാരത്തിനു ശ്രമം തുടരുന്നതിനിടയിലാണ്  സംഘർഷം. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.