ആര്യനാട് സർവീസ് സഹകരണ ബാങ്ക് ക്രമക്കേട്; വിജിലൻസ് അന്വേഷിച്ചേക്കും

എല്‍.ഡി.എഫ് ഭരിക്കുന്ന തിരുവനന്തപുരം ആര്യനാട് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷിച്ചേക്കും. വകുപ്പുതല അന്വേഷണത്തില്‍ ആറുകോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. മാനേജര്‍ അടക്കം രണ്ട് ജീവനക്കാരെ സസ്പെന്‍‍ഡ് ചെയ്തിതിന് പിന്നാലെ ഭരണസമിതിയും പിരിച്ചുവിട്ടിരുന്നു. 

സഹകരണവകുപ്പ് അസിസ്ന്റ് റജിസ്ട്രാര്‍ നടത്തിയ വകുപ്പ് തല പരിശോധനയില്‍ ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. ചിട്ടിയുടെ മറവില്‍ 42 ലക്ഷം രൂപയാണ് ജീവനക്കാരി തട്ടിയെടുത്തത്. 185 പേരുടെ നിക്ഷേപത്തിന്‍മേല്‍ അവരറിയാതെ ശാഖാ മാനേജര്‍ എസ് ബിജു കുമാര്‍ വായ്പയെടുത്തു. ഇത് ഉപയോഗിച്ച് സ്വന്തം പേരില്‍ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടി. സ്വര്‍ണമില്ലാതെ പണയ വായ്പകള്‍ നല്‍കി. ബാങ്ക് അക്കൗണ്ടില്‍ രണ്ടുകോടിയോളം രൂപയുടെ വ്യത്യാസം.ബിജുകുമാര്‍ ഉള്‍പ്പടെ രണ്ടുപേരെയാണ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ കൂടുതല്‍  ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നാണ് കോണ്‍ഗ്രസിന്റ ആക്ഷേപം.

ഭരണസമിതിക്കും പങ്കുണ്ടെന്ന് ബോധ്യമായതോടെയാണ് പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് സഹകരണവകുപ്പ് ജോയിന്റ് റജിസ്ട്രാര്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഭരണസമിതിയും പ്രതിക്കൂട്ടിലായതോടെ സിപിഎമ്മും വെട്ടിലായി. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച സി.പി.എം വിതുര ഏരിയകമ്മിറ്റി ചേരുന്നുണ്ട്.