പത്തു മാസത്തെ ഇടവേള; കുതിച്ചു പൊങ്ങി സവാള വില

പത്ത്മാസത്തെ ഇടവേളയ്ക്ക് ശേഷം സവാള വില വീണ്ടും കുതിച്ചുയരുന്നു. ദിനംപ്രതി അഞ്ചുരൂപാ വീതമാണ്  വര്‍ധിക്കുന്നത്. സവാള കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്തമഴയാണ്‌ കൃഷി നശിക്കാനും വില കൂടാനും കാരണമായത്.

ഈമാസം ആദ്യം കിലോയ്ക്ക് മുപ്പത്തിയഞ്ച് രൂപാ നല്‍കി വാങ്ങിയിരുന്ന സവാളയാണ് ഇന്ന് ഇരട്ടി വിലയ്ക്ക് വാങ്ങുന്നത്. ഇനിയും വില വര്‍ധിക്കുമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നാണ് പ്രധാനമായും സവാളയെത്തുന്നത്. അവിടെ പെയ്ത കനത്ത മഴയില്‍ കൃഷി നശിച്ചു. 

പുതിയ കൃഷിയിറക്കിയാലും വിളവെടുത്ത് ഇവിടെയെത്താന്‍ അടുത്ത മാര്‍ച്ച് മാസമെങ്കിലും ആകും. നിലവില്‍ ലഭിക്കുന്ന സവാളയ്ക്ക് ഗുണനിലവാരവും കുറവാണ്.

കഴിഞ്ഞവര്‍ഷ അവസാനവും സവാള വില ഇരുന്നൂറിനോട് അടുത്തിരുന്നു.