പാർവതിയുടേത് യഥാർഥ ധീരത; രാജിയിൽ തുണച്ച് ബൽറാം; കുറിപ്പ്

താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചതിന് പിന്നാലെ ഒരു ഇടവേളയ്ക്ക് ശേഷം സിനിമാമേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാവുകയാണ്. രാഷ്ട്രീയ നേതാക്കൾ അടക്കം പാർവതിയുടെ തീരുമാനത്തിന് പിന്തുണ നൽകി രംഗത്തെത്തി. ‘വ്യക്തിപരവും കരിയർപരവുമായ നഷ്ടങ്ങളുടെ സാധ്യതകൾ മുന്നിലുണ്ടായിട്ടും വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നത് തന്നെയാണ് യഥാർത്ഥ ധീരത. പാർവതി തിരുവോത്ത് മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങൾ സത്യസന്ധമായി ചർച്ച ചെയ്യാൻ മലയാള സിനിമാ, സാംസ്ക്കാരിക ലോകം തയാറാകേണ്ടതുണ്ട്.’ വി.ടി ബൽറാം പിന്തുണച്ച് ഫെയ്സ്ബുക്കിൽ കുറിച്ചു.

'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് പാർവതി രാജിവെച്ചത്. ഇടവേള ബാബു പദവി ഒഴിയണമെന്നും പാര്‍വതി ഫെയ്സ്ബുക് പോസ്റ്റില്‍ തുറന്നടിച്ചു. അമ്മ നിർമിക്കുന്ന ട്വിന്റി–ട്വിന്റി മോഡൽ സിനിമയിൽ ഭാവനയുണ്ടാമുമോ എന്ന ചോദ്യത്തിന് നൽകിയ ഉത്തരമാണ് വിവാദമാകുന്നത്. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജി വച്ചവരും സിനിമയിൽ ഉണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ തന്റെ പരാമര്‍ശം പാര്‍വതി തെറ്റിദ്ധരിച്ചതാണെന്നും ഇടവേള ബാബു പറഞ്ഞു.