ഇരുകൈപ്പത്തികളും അപകടത്തില്‍ നഷ്ടമായി; തളരാതെ പോരാട്ടം: അതിജീവനകഥ

ഉത്രാടനാളില്‍ എല്ലാവര്‍ക്കും ഉണര്‍വേകുന്ന ഒരുകഥകാണാം. അഗസ്ത്യാര്‍കൂടത്തിന്റെ താഴ്്്വാരത്തെ ശ്രീധരന്‍ കാണിയുടെ കഥ. ഇരുകൈപ്പത്തികളും അപകടത്തില്‍ നഷ്ടമായെങ്കിലും ചങ്കുറപ്പ് ഒന്നുകൊണ്ടുമാത്രം അതിജീവിച്ച കഥ. 

കോട്ടൂര്‍ കൊമ്പിടിയിലെ വീട്ടില്‍ ചെല്ലുമ്പോള്‍ ശ്രീധരന്‍കാണി ജോലിക്കിറങ്ങാന്‍ തുടങ്ങുകയായിരുന്നു.പണിയായുധങ്ങളൊക്കെ തയാറാക്കി. ഇതെല്ലാം ശ്രീധരന്‍ തന്നെ രൂപകല്‍പനചെയ്തെടുത്തതാണ്. കാരണം പറയാതെതന്നെ കണ്ടല്ലോ ശ്രീധരന് ഇരുകൈപ്പത്തികളും ഇല്ല. റബര്‍ ടാപ് ചെയ്താണ് ശ്രീധരന്‍റെ ദിവസം തുടങ്ങുന്നത്.

ഈ ടാപിങ് കത്തിയാണ് ശ്രീധരന്‍ ആദ്യമായി ഉണ്ടാക്കിയത്. സ്വന്തമായുള്ളതും മറ്റുള്ളവരുടേതുമായി ആയിരം മരങ്ങള്‍വരെ ടാപ് ചെയ്യുന്ന ദിവസമുണ്ട്. വെറ്റിലക്കൊടി ചെത്തിയെടുക്കാന്‍ മറ്റൊരുകത്തി. ഈ വെറ്റിലകള്‍ ശ്രീധരന് ആഴ്ചയില്‍ ആയിരം രൂപവരെ വരുമാനം നല്‍കുന്നു.വെറ്റിലക്കൊടികള്‍ക്ക് അതിരിട്ട് ഏതാനും വാഴകളുമുണ്ട്. എല്ലാദിവസവും അവയെപരിപാലിക്കണം.

കാര്‍ഷികവിളകളെ കാട്ടുമൃഗങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശ്രീധരന് കൈപ്പത്തികള്‍ നഷ്ടമായത്.

ടാപിങ് കത്തി മാത്രമല്ല വലിയ കുഴികളെടുക്കാനുള്ള പിക് ആസും ശ്രീധരന്‍ മെരുക്കിയെടുത്തു

വാഴയ്ക്ക് തടമെടുക്കാന്‍ മണ്‍വെട്ടി വേണം. 

കാര്‍ഷികവിളകളെ ആക്രമിക്കുന്ന കളയും കുറ്റിക്കാടും വീശിയൊതുക്കാനുള്ള വീശുവാളും ശ്രീധരന്റെ എന്‍ജീനീയറിങ് മികവില്‍ രൂപംകൊണ്ടു.

സമയം കിട്ടുമ്പോള്‍ തൊഴിലുറപ്പ് ജോലികള്‍ക്കും ശ്രീധരന്‍ ഈ ഉപകരണങ്ങളുമായി പോകും. ഭാര്യയും മകനുംമകളും അടങ്ങുന്ന കുടുംബത്തെ  പൊന്നുപോലെ നോക്കുന്നു ഈ നാല്‍പ്പതിരണ്ടുകാരന്‍. മനസ്സുറപ്പിന്റെ വലിയ പാഠമാണ് ക്യമറാമാന്‍ രാജുപാവറട്ടി പകര്‍ത്തിയത് . അതൊരുവലിയ ആശയമായി നമുക്കെല്ലാം മാറട്ടെ ..