വിമാനദുരന്തത്തോടെ കരിപ്പൂരിന്‍റെ ചിറകരിയാനുള്ള ശ്രമത്തിന് വേഗത കൂടിയെന്ന് ആക്ഷേപം. വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഇത്തരം നീക്കത്തിന്‍റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ നീക്കത്തെ എതിര്‍ത്തുതോല്‍പ്പിക്കാനാണ് ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും തീരുമാനം.
അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ നിന്ന് ആരും പൂര്‍ണമായി മോചിതരായിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ തീരാവേദനയില്‍. പരുക്കേറ്റവരാകട്ടെ ഇപ്പോഴും ആശുപത്രിയില്‍.
വിമാനദുരന്തമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് വരുന്നതിന് മുമ്പേ ചില സംഘം വിമാനത്താവളത്തിനെതിരെ തിരിഞ്ഞുകഴിഞ്ഞു. ടേബിള്‍ ടോപ്പ് റണ്‍വേയുടെ സുരക്ഷയടക്കം ചൂണ്ടിക്കാട്ടി കരിപ്പൂരിന്‍റെ ചിറകരിയാനാണ് ശ്രമം.
വിമാനത്താവളം അടച്ചുപൂട്ടണമെന്ന ആവശ്യക്കാര്‍ക്കെതിരെ ബഹുജനപ്രക്ഷോഭത്തിന് തുടക്കം കുറിക്കാനും ഇവര്‍ ആലോചിക്കുന്നു.