സമ്പര്‍ക്കവ്യാപനം കൂടുന്നു; പത്തനംതിട്ടയില്‍ സ്ഥിതി സങ്കീർണം

പത്തനംതിട്ടയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ആരോഗ്യ വകുപ്പിനെ കുഴപ്പിക്കുന്നു. മത്സ്യവ്യാപാരികൾക്ക്‌ രോഗം സ്ഥിരീകരിച്ച കുമ്പഴ മേഖലയിലെ സ്ഥിതി ആശങ്കാജനകമാണ്. വിപുലമായ സമ്പർക്കപട്ടികയുള്ള പൊതു പ്രവർത്തകന്റെ  സഞ്ചാര പദം തയാറാക്കാൻ കഴിയാത്തതും പ്രതിസന്ധിയാണ്.

ഇന്നലെ മാത്രം സമ്പർക്കത്തിലൂടെ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം ഏഴാണ്. കഴിഞ്ഞ ദിവസങ്ങളിലും സമ്പർക്ക രോഗബാധിതരും, ഉറവിട മറിയാത്ത രോഗബാധിതരും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നഗരസഭപ്രദേശം മുഴുവൻ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. സാഹചര്യം കൂടുതൽ സങ്കീർണമാകുന്നു എന്ന വിലയിരുത്തലാണ് ആരോഗ്യവകുപ്പിനുള്ളത്. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പറയുമ്പോഴും ചിലരെങ്കിലും വിമുഖത കാട്ടുന്നുണ്ട്. കുമ്പഴ, കലശേഖരപതി മേഖലകളിലാണ് സ്ഥിതി സങ്കീർണം. ഉറവിടം കണ്ടെത്താനായില്ലെങ്കിലും കുമ്പഴ ചന്തയിലെ മത്സ്യവ്യാപാരികൾക്ക് രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെയാണ്. രോഗം സ്ഥിരീകരിച്ച എം. എസ്.എഫ് ജില്ലാ നേതാവിൻ്റെയും, സി.പിഎം ഏരിയാ കമ്മറ്റി അംഗത്തിൻ്റെയും സഞ്ചാരപദം വിപുലമാണ്.

പൊതുപ്രവർത്തകർക്ക് രോഗം ബാധിച്ച സാഹചര്യത്തിൽ ജില്ലാ നേതാക്കൾ പലരും ക്വാറൻ്റീനിലാണ്. പൊതു സുരക്ഷയെകരുതി സമ്പർക്കം പുലർത്തിയ മറ്റ് നേതാക്കൾ സ്വമേധയ ക്വാൻ്റിനിൽ പോകണമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ അഭ്യർഥന.