കസ്റ്റംസിന്റെ ചടുല അന്വേഷണം; സ്വർണക്കടത്തിൽ കുരുക്ക് മുറുകുന്നു

സന്ദീപ് നായർ, ഭാര്യ സൗമ്യ

സ്വർണക്കടത്തു കേസിൽ കസ്റ്റംസിന്റെ ചടുല അന്വേഷണത്തിൽ കുരുക്ക് മുറുകുകയാണ്. സാധാരണ ഇത്തരം കേസുകളിൽ കസ്റ്റംസ് അധികൃതർ കേരള പൊലീസിന്റെ സഹായം തേടാറുണ്ട്. എന്നാൽ സ്വപ്നയ്ക്ക് ഏതാനും ഐപിഎസ് ഉന്നതരുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തിൽ വിവരങ്ങൾ ചോരുന്നതു തടയാൻ കേരള പൊലീസിനെ മാറ്റിനിർത്തിയാണു കസ്റ്റംസിന്റെ അന്വേഷണം. പൊലീസാകട്ടെ, സ്വപ്നയെക്കുറിച്ചോ അറസ്റ്റിലായ സരിത്തിനെക്കുറിച്ചോ ഒരു അന്വേഷണത്തിനും തയാറായിട്ടില്ല. 

 നയതന്ത്ര പാഴ്സലിൽ കോടികളുടെ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഇപ്പോഴും ഒളിവിൽ തന്നെ. കേരള പൊലീസിനെ അറിയിക്കാതെ ഇന്റലിജൻസ് ബ്യൂറോയുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ഇവരെ തിരയുന്നത്. കസ്റ്റംസിന്റെ 2 സംഘങ്ങൾ തിരുവനന്തപുരത്തും മറ്റു സ്ഥലങ്ങളിലും 3 ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

ഇതിനിടെ, സ്വപ്നയുടെ അടുത്ത സുഹൃത്തും ബിസിനസ് പാർട്ണറുമായ സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടിൽ നിന്നു ചൊവ്വാഴ്ച രാത്രിയാണ് സൗമ്യയെ കൊച്ചിയിലേക്കു കൊണ്ടുപോയത്. ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകിട്ട് വിട്ടയച്ചു. കേസിൽ സൗമ്യയെ സാക്ഷിയാക്കുന്നതും ആലോചനയിലാണ്. 

സ്വപ്ന ഒളിവിൽ പോയ സമയം തന്നെ സന്ദീപും ഒളിവിൽ പോയി. കള്ളക്കടത്തിൽ സ്വപ്നയുടെ കൂട്ടാളിയാണ് സന്ദീപ് എന്നാണ് അന്വേഷകരുടെ നിഗമനം. 2014 ൽ സ്വർണം കടത്തിയതിന് സന്ദീപ് 26 ദീവസം ജയിലായിരുന്നു എന്നും സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സന്ദീപും സ്വപ്നയും ഒളിവിൽ ഒരുമിച്ചാണോയെന്നും സംശയമുണ്ട്. 

സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിന്റെ ചടങ്ങിലാണ് ഈയിടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പങ്കെടുത്തത്. ഇതേ ചടങ്ങിൽ പങ്കെടുത്ത കോഴിക്കോട്ടെ വസ്ത്രവ്യാപാരിയും സന്ദീപിന്റെ അടുത്ത കൂട്ടാളിയാണ്. സ്വപ്നയെയും സന്ദീപിനെയും കണ്ടെത്താൻ വസ്ത്രവ്യാപാരിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. വ്യാപാരിയുടെ ചില രാഷ്ട്രീയ ബന്ധങ്ങളും സംശയ നിഴലിലാണ്.

കേസിൽ അറസ്റ്റിലായ പി.എസ്. സരിത്തിനെ വിശദമായി ചോദ്യം ചെയ്യാനുള്ള കസ്റ്റഡി അപേക്ഷ സാമ്പത്തിക കുറ്റവിചാരണക്കോടതി ഇന്നു പരിഗണിക്കും. കസ്റ്റംസിന്റെ കസ്റ്റഡിയിലായ ശേഷവും സരിത്തുമായി ഫോണിൽ സ്വപ്ന സംസാരിച്ചിട്ടുണ്ട്. തുടർന്നു കസ്റ്റംസ് എത്തിയപ്പോഴേക്കും അപകടം മണത്ത സ്വപ്ന കടന്നുകളഞ്ഞു.

ഇതിനിടെ, അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നീളാനുളള സാധ്യത തെളിഞ്ഞതോടെ സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള വിഷയങ്ങളിൽ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിച്ച് അന്വേഷണം പ്രഖ്യാപിക്കാനും സർക്കാർ നീക്കമുണ്ട്. ട്രേഡ് യൂണിയൻ നേതാവ് സ്ഥിരമായി ഉപയോഗിച്ചിരുന്ന കാർ സംഭവത്തിനു ശേഷം കാണാതായതും സംശയങ്ങൾക്കു വഴിയൊരുക്കി. സ്വപ്നയോ സന്ദീപോ ഈ കാറിൽ കടന്നിരിക്കാനുള്ള സാധ്യത അന്വേഷണ സംഘം തള്ളികളയുന്നില്ല.