60 കിലോ ഭാരം; ജിഷ്ണു ഷർട്ടിന്റെ കയ്യിൽ തൂങ്ങിമരിച്ചെന്ന് വിശ്വസിക്കുന്നില്ല

മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ ഇന്ന് അയയ്ക്കും. കുടവെച്ചൂർ സ്വാമിക്കല്ല് വെളുത്തേടത്തുചിറയിൽ ജിഷ്ണു (23)വിന്റെ മൃതദേഹാവശിഷ്ടമാണിതെന്ന് സംശയമുള്ളതിനാൽ അച്ഛന്റെയും അമ്മയുടെയും രക്തസാംപിളുകൾ പൊലീസ് ശേഖരിച്ചു. ഇന്നലെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണു സാംപിളുകൾ ശേഖരിച്ചത്. വിശദമായ റിപ്പോർട്ട് ലഭിച്ച് ജിഷ്ണുവിന്റേതാണ് അസ്ഥികൂടമെന്ന് ഉറപ്പുവരുത്തിയ ശേഷമേ ബന്ധുക്കൾക്കു കൈമാറൂ. 

ഇതിനിടെ ജിഷ്ണുവിന്റെ കയ്യിലെ രണ്ടാമത്തെ ഫോൺ സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യമുയർന്നു.  ബസിൽ ‍യാത്ര ചെയ്യുമ്പോൾ,ഫീച്ചർ ഫോൺ വിഭാഗത്തിൽപെട്ട ഫോണിൽ ജിഷ്ണു ദീർഘമായി സംസാരിച്ചെന്നു കണ്ടക്ടർ മൊഴി നൽകിയിരുന്നു. അസ്ഥികൂടം കണ്ട സ്ഥലത്തു നിന്നു ലഭിച്ച മൊബൈൽ ഫോൺ, പാന്റ്സ്, ഷർട്ട്, ചെരിപ്പ് എന്നിവ ജിഷ്ണുവിന്റേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.  60 കിലോയ്ക്കു മുകളിൽ ഭാരം വരുന്ന ജിഷ്ണു,  ഷർട്ടിന്റെ കയ്യിൽ തൂങ്ങി മരിച്ചുവെന്നതു വിശ്വസിക്കാനാവുന്നില്ലെന്നു ജിഷ്ണുവിന്റെ പിതൃസഹോദരൻ വി.ശശിധരൻ പറഞ്ഞു.

MORE IN KERALA