ദേവനന്ദയ്ക്കായി കാത്തിരുന്നത് 22 മണിക്കൂർ; കണ്ണീരിൽ അവസാനിച്ച രാത്രി

ഒരു പോള കണ്ണടയ്ക്കാതെ കൺമണിക്കായി കാത്തിരിക്കുകയായിരുന്നു ഇളവൂരെന്ന നാടും നാട്ടുകാരും. ഇന്നലെ പകൽ ദേവനന്ദയെ തേടി തളർന്ന നാട്ടുകാരുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റെങ്കിലും ഒന്നും പറ്റാതെ പൊന്നു മോൾ തിരിച്ചു വരണേ എന്ന പ്രാർഥനയായിരുന്നു എല്ലാവർക്കും. 

പക്ഷെ നാടിന്റെ പ്രാർഥനകൾ വിഫലമാക്കിക്കൊണ്ട് ദേവനന്ദയുടെ മൃതദേഹം ഇത്തരിക്കരയാറ്റിൽ കണ്ടെത്തുകയായിരുന്നു. മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നടക്കുന്ന വഴിയിൽ കാൽ വഴുതി വീണതാകാമെന്ന് കരുതുന്നു. 

പകലന്തിയോളം അഗ്നി രക്ഷാ സേനയും നാട്ടുകാരും മുങ്ങൽ വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. വീട്ടു പരിസരത്തും 100 മീറ്റർ അകലെയുള്ള പള്ളിമൺ ആറിനരികിലും നാട്ടുകാർ കുട്ടിക്കായി തിരച്ചിൽ നടത്തിയിരുന്നു.

പിന്നീട് കണ്ണനല്ലൂർ പൊലീസിലും കൊല്ലം കടപ്പാക്കടയിലെയും കുണ്ടറയിലെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. കുട്ടി ഒറ്റയ്ക്ക് മറ്റു വീടുകളിൽ പോകാറില്ലെന്നാണ് അമ്മയും ബന്ധുക്കളും പറയുന്നത്. ഇതാണ് കുട്ടി എവിടെ പോയി എന്നതിൽ ദുരൂഹത ഉയർത്തിയത്. 15 മിനിട്ടുനുള്ളിലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടു പരിസരത്ത് ആരും എത്തിയതായി അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കുട്ടി ആറിനു സമീപത്തേക്ക് പോകാറുമില്ലത്രെ.

രാവിലെ 11.30നു സംഭവ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും കുട്ടി ഏതെങ്കിലും സാഹചര്യത്തിൽ ഇറങ്ങാൻ ഇടയുള്ള പള്ളിമൺ ആറിന്റെ കൽപ്പടവുകൾ മുതൽ 500 മീറ്റർ അകലെയുള്ള താൽക്കാലിക തടയണവരെ പരിശോധന നടത്തി. പ്രദേശമാകെ വിജനമയാതിനാൽ കുട്ടി  അടിയൊഴുക്കുള്ള ആറിൽ വീണു നിലവിളിച്ചാൽ പോലും ആരും കേൾക്കണമെന്നില്ല. 

ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ അര കിലോമീറ്റർ അകലെവരെ മുങ്ങൽ വിദഗ്ധ സംഘം തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സമീപത്തെ ക്ഷേത്രത്തിൽ ആഘോഷ പരിപാടികൾ നടക്കുന്നതിനാൽ അവിടെ എത്തിക്കാണുമെന്ന സംശയത്താൽ നാട്ടുകാർ ക്ഷേത്ര പരിസരത്തും അന്വേഷിച്ചെത്തി. വൈകിട്ട് 5മണിയോടെ താൽക്കാലിക തടയണ ഭാഗത്തായിരുന്നു വിശദമായ തിരച്ചിൽ. ഇവിടെ നിന്നാണ് മൃതദേഹം ലഭിച്ചത്.