വാവിട്ടു കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു; രണ്ടാമെറിക്ക് കുഞ്ഞുതലയോട്ടി തകർന്നു

കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ അമ്മ കൊന്നത് അതിക്രൂരമായി. നിലാവെളിച്ചത്തിൽ മൊബൈൽഫോണുമായാണ് ശരണ്യ കടൽഭിത്തിക്ക് സമീപത്തേക്ക് എത്തിയത്. ഉറക്കത്തിലായിരുന്ന കുഞ്ഞിനെ കടൽഭിത്തിയിൽ കിടത്തിയ ശേഷം ശരണ്യ താഴെയിറങ്ങി ഭിത്തിയിൽ നിന്ന് കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ ഉറക്കത്തിൽ നിന്നുണർന്ന കുഞ്ഞ് വേദന കൊണ്ട് അമ്മേയെന്ന് അലറിക്കരഞ്ഞു. ഓടി താഴെയെത്തിയ ശരണ്യ കരച്ചിൽ ആരും കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു.

ചുറ്റിലും ആരുമില്ലെന്ന് ഉറപ്പിച്ച ശേഷം കരിങ്കല്ലുകൾക്കിടയിലേക്ക് കുഞ്ഞിനെ എടുത്തെറിഞ്ഞു. ആ ഏറിൽ തലയോട്ടിക്ക് ക്ഷതമേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പുലർച്ചെ മൂന്നരയ്ക്ക് ഉണർന്ന് ചുമച്ച കുഞ്ഞിന് വെള്ളം കൊടുത്ത ശേഷം ഭർത്താവിന്റെ അടുത്ത് കിടത്തിയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നൽകിയത്. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായി. കാമുകനുമായി ജീവിക്കാനുള്ള ആഗ്രഹമാണ് ഇങ്ങനെ ചെയ്യിച്ചതെന്ന് ശരണ്യ ഒടുവിൽ സമ്മതിക്കുകയായിരുന്നു.

ഭർത്താവാണ് കുഞ്ഞിനെ കൊന്നതെന്ന് എല്ലാവരെയും വിശ്വസിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ശരണ്യ. തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭർത്താവാണ് കൊലപാതകിയെന്ന് ആവർത്തിച്ച് പറയുകയും ചെയ്തു. പതിനെട്ട് വയസു പൂർത്തിയായതിന് പിന്നാലെ ദിവസങ്ങൾക്കുള്ളിലായിരുന്നു പ്രണവുമായുള്ള ശരണ്യയുടെ വിവാഹം. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും. 

വൈകാതെ തന്നെ ആ ബന്ധം തകർന്നു. 3000 രൂപ മാസം കുഞ്ഞിനും ശരണ്യയ്ക്കുമായി ചെലവിനു നൽകാൻ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും പ്രണവ് പലപ്പോഴും പാലിച്ചിരുന്നില്ല. ഉത്തരവാദിത്തമില്ലാതെ തന്നെയും കുഞ്ഞിനെയും വെറുക്കുന്ന പ്രണവ് ഒന്നരവയസ്സുകാരനെ അപായപ്പെടുത്തിയെന്ന് കഥയുണ്ടാക്കി. കാമുകനൊപ്പം ശിഷ്ടകാലം ജീവിക്കാമെന്ന സ്വപ്നം കണ്ട ശരണ്യയ്ക്ക് കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും ഇരുവരും വിവാഹം കഴിക്കാൻ പോകുന്നവെന്ന കാര്യവും അറിഞ്ഞിരുന്നില്ല.