125-ാമത് മാരാമൺ കൺവൻഷന് തുടക്കം; ഇക്കുറിയും ഹരിതചട്ടം പാലിക്കും

125-മത് മാരാമൺ കൺവൻഷന് പമ്പ മണൽപുറത്ത്  തുടക്കം. അടുത്ത ഞായറാഴ്ചവരെ നടക്കുന്ന കൺവൻഷനിൽ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമുള്ള ആത്മീയ ആചാര്യന്മാർ പങ്കുചേരും. എതിരഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളാക്കുകയല്ല വേണ്ടെതെന്നും, ഒപ്പം നിർത്തി രൂപാന്തരപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും,  കൺവൻഷൻ ഉദ്ഘാടനം ചെയ്ത, മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ  ജോസഫ് മാർത്തോമ മെത്രാപോലീത്ത  പറഞ്ഞു. 

101 അംഗ ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടെ,  പമ്പാതീരത്ത് 125ആം മാരാമൺ കൺവൻഷനു തുടക്കം. ഇനി ആത്മീയത നിറയുന്ന ഏഴുപകലുകൾ. പ്രത്യേകം തയ്യാറാക്കിയ ഓലമേഞ്ഞ പന്തലിൽ ആയിരക്കണക്കിന് വിശ്വാസികൾ  ഒഴുകിയെത്തിതുടങ്ങി. 

വിഭാഗീയതയ്ക്ക് അപ്പുറം അപരനിൽ ദൈവത്തെ കാണാൻ ശ്രമിക്കണമെന്ന്  ജോസഫ് മാർത്തോമ  മെത്രാപൊലീത്ത ഉദ്ഘാഘാടന സന്ദേശത്തിൽ പറഞ്ഞു. 

വിവിധ സഭാഅധ്യക്ഷൻമാർക്ക് പുറമെ രാഷ്ട്രീയ- സാംസ്കാരിക നേതാക്കളും ഉദ്ഘാടനസമ്മേളത്തിൽ പങ്കെടുത്തു. കൺവൻഷന്റെ ഭാഗമായി ദിവസവും 10നും ഉച്ചയ്ക്ക് 2നും  വൈകുന്നേരം 5നും പൊതുയോഗങ്ങൾ നടക്കും. രാവിലെ ഏഴരയ്ക്ക് സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേക പ്രാർത്ഥനകൾ ക്രമീകരിച്ചിട്ടുണ്ട് . പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാണ് ഇത്തവണ കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.