ബിജെപിക്കാരോട് മോഹനൻ നായർ പറഞ്ഞു..; സതീശന്റെ വാക്കുകൾ ‘സോ സിമ്പിൾ’; വിഡിയോ

പൗരത്വഭേദഗതി നിയമത്തെ എതിർക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവർ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം പങ്കുവയ്ക്കുകയാണ് വി.ഡി സതീശൻ എംഎൽഎയുടെ വാക്കുകൾ. നിയമത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച വിശദീകരണയോഗത്തിലാണ് പൗരത്വ ഭേദഗതി നിയമത്തെ നിസാരമായി സതീശൻ വിവരിച്ചത്. തിരുവനന്തപുരത്തെ ഒരു മോഹനൻ നായർ ചെയ്ത ഒരു പ്രവൃത്തിയാണെന്ന് വ്യക്തമാക്കിയാണ് സതീശൻ ഇൗ സംഭവം പറയുന്നത്. 

വാക്കുകളിങ്ങനെ: ‘തിരുവനന്തപുരത്ത് ബിജെപി നേതാക്കൻമാർ ഭവന സന്ദർശനത്തിനിറങ്ങി. ആദ്യം പോയത് വഞ്ചിയൂരിലെ ഒരു മോഹനൻ നായരുടെ വീട്ടിലേക്കാണ്. എന്താ വന്നത് എന്നു ചോദിച്ച മോഹനൻ നായരോട് ബിജെപിക്കാർ പറഞ്ഞു. പൗരത്വ നിയമത്തെ കുറിച്ച് പഠിപ്പിക്കാനാണ് വന്നതെന്ന് അവർ വ്യക്തമാക്കി. അപ്പോൾ മോഹനൻ നായർ ചോദിച്ചു. നിങ്ങളുടെ കൂട്ടത്തിൽ ബ്രാഹ്മണൻമാരുണ്ടോ?. ഇല്ലെന്ന് ബിജെപിക്കാർ മറുപടി നൽകി. അടുത്ത ചോദ്യം നായൻമാരുണ്ടോ എന്നായി. അപ്പോൾ മൂന്നു ബിജെപിക്കാർ മുന്നോട്ടുവന്നു പറഞ്ഞു. അതേ നായൻമാരുണ്ട്. എന്നാൽ നായൻമാര് മാത്രം അകത്തേക്ക് വരാൻ മോഹനൻ നായർ പറഞ്ഞു. അപ്പോൾ മറ്റ് ബിജെപിക്കാരുടെ മുഖം വാടി. ഒരുമിച്ച് വന്നവരിൽ ചിലരെ പുറത്തുനിർത്തി ചിലരെ മാത്രം ഞാൻ വീട്ടിൽ കയറ്റിയപ്പോ സങ്കടമായോ എന്ന് മോഹനൻനായർ ബാക്കി നിന്ന ബിജെപിക്കാരോട് ചോദിച്ചു.

പിന്നെ സങ്കടം വരാതിരിക്കുമോ എന്നായി അവരുടെ മറുപടി. അപ്പോൾ മോഹൻ നായർ പറഞ്ഞു. ഇതാണ് പൗരത്വ നിയമം. കുറച്ച് പേരെ മാത്രം അകത്തുകയറ്റുമ്പോൾ പുറത്താകുന്നവന്റെ വിഷമം ഇപ്പോൾ മനസിലായോ? അതിനുവേണ്ടിയാണ് പറഞ്ഞത്. ഇത്ര നിസാരമായി പൗരത്വ നിയമത്തെ കുറിച്ച് പറഞ്ഞു തന്ന മോഹനൻ നായർക്ക് എന്റെ ബിഗ് സല്യൂട്ട്’. സതീശന്റെ ഇൗ വാക്കുകൾ അവസാനിച്ചതും നിറഞ്ഞ കയ്യടിയാണ് വേദിയിൽ ഉയർന്നത്. ഇൗ വാക്കുകൾ ഇപ്പോൾ വൈറലാണ്.