മൂന്നാംകിട തമാശ പറഞ്ഞ് വാര്‍ത്തകളില്‍ നിറയാന്‍ നേതാക്കളുടെ ശ്രമം: സതീശന്‍

പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകരും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കരുതണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാലം മാറിയതനുസരിച്ച് കാലഹരണപ്പെട്ട വാക്കുകളും ഒഴിവാക്കണം. വൈധവ്യം സ്ത്രീയുടെ വിധിയാണ് എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വസിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷത്ത് നിന്ന് ഉയര്‍ന്ന ചോദ്യമാണ് എം.എം മണിയുടെ മാപ്പ് പറച്ചിലിലേക്ക് എത്തിയത്. ദയാരഹിതമായിട്ടുള്ള ആക്രമണങ്ങളല്ല മറിച്ച് ജനാധിപത്യത്തില്‍ വേണ്ടത് മനോഹരമായ സംവാദങ്ങളാണന്നും സതീശന്‍ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ വ്യക്തമാക്കി.

സതീശന്‍ പറഞ്ഞത് ഇങ്ങനെ: പൊതുപ്രവര്‍ത്തകര്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും പൊളിറ്റിക്കല്‍ ഇന്‍കറക്ട്  ആയിട്ടുള്ള ക്ലീഷേ ആയിട്ടുള്ള പ്രയോഗങ്ങളും ഒഴിവാക്കേണ്ടതാണ്. കാലം മാറിയതനുസരിച്ച് കാലഹരണപ്പെട്ട വാക്കുകളും ഒഴിവാക്കണം. വൈധവ്യം സ്ത്രീയുടെ വിധിയാണ് എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വസിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷത്ത് നിന്ന് ഉയര്‍ന്ന ചോദ്യമാണ് എം.എം മണിയുടെ മാപ്പ് പറച്ചിലിലേക്ക് എത്തിയത്. നമ്മളാരും വിമര്‍ശനത്തിന് അതീതരല്ല. നല്ല വാക്കുകളുപയോഗിക്കുക. ഇത്തരം വാക്കുകള്‍ പൊതുസമൂഹത്തില്‍ ആരും ഉപയോഗിക്കാന്‍ പാടില്ല. 

നിയമസഭയില്‍ വളരെ അപൂര്‍വമായിട്ട് മാത്രമാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. വളരെ ഗൗരവതരമായ ചര്‍ച്ചകള്‍ നിയമസഭയില്‍ നടക്കുക. വളരെ ഗൗരവമായചര്‍ച്ചകള്‍ നടത്തിയവരാണ് തോമസ് ഐസക്കും ഞാനും. ഒരു തരത്തിലുള്ള മോശം പരാമര്‍ശം ഞങ്ങള്‍ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് സംസാരിക്കുന്നത്. ഞങ്ങള്‍ എല്ലാദിവസവും സര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമല്ല ചെയ്യുന്നത്. മറ്റ് പല വിഷയങ്ങളും സംസാരിക്കുന്നു. പക്ഷേ അതൊന്നും വാര്‍ത്തയാകുന്നില്ല. മാധ്യമങ്ങളും വിമര്‍ശനത്തിന് അതീതരല്ല. മലയാളിയുടെ പൊതുബോധത്തെ അടിസ്ഥാനമാക്കിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നാംകിട തമാശകള്‍ പറഞ്ഞ് പിറ്റേദിവസം വാര്‍ത്തകളില്‍ നിറയാന്‍ ശ്രമിക്കുന്നവര്‍ ഇന്ന് നിരവധിയുണ്ട്. 

ഇത് സത്യാനന്തര യുഗമാണ്. അയോധ്യയില്‍ ക്ഷേത്രം പണിയണോ, ഗ്യാന്‍വാപിയില്‍ ശിവലിംഗം വയ്ക്കണോ, ഹിജാബ് ധരിക്കണോ എന്നതാണ് ചര്‍ച്ച. വേണ്ട വിഷയങ്ങളൊന്നും ചര്‍ച്ചയാകുന്നില്ല. ദയാരഹിതമായിട്ടുള്ള ആക്രമണങ്ങളല്ല മറിച്ച് ജനാധിപത്യത്തില്‍ വേണ്ടത് മനോഹരമായ സംവാദങ്ങളാണ്. കേന്ദ്ര കേരള സര്‍ക്കാരുകളുടെ നല്ല ആശയങ്ങളോട് ഞങ്ങള്‍ യോജിക്കാറുണ്ട്. വേണ്ടിടത്ത് വിമര്‍ശനങ്ങളുണ്ടാകണം. നല്ല മനോഹരമായ വാക്കുകള്‍ ഉപയോഗിച്ച് അഭിപ്രായം പങ്കുവയ്ക്കണം.