മിഠായിതെരുവിൽ പരസ്യങ്ങൾ സ്ഥാപിക്കാൻ നീക്കം; പരാതിയുമായി പ്രതിപക്ഷം

കോഴിക്കോട് മിഠായിത്തെരുവിൽ രണ്ടാംഘട്ട നവീകരണ പ്രവർത്തിയുടെ ഭാഗമായി പരസ്യങ്ങൾ സ്ഥാപിക്കുന്നത് പൈതൃക തനിമ നശിപ്പിക്കുമെന്ന പരാതിയുമായി പ്രതിപക്ഷം. സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ സുരക്ഷിതമായി നടക്കാൻ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന് ഇടതുപക്ഷ വനിതാ അംഗവും കൗൺസിലിൽ ആവശ്യപ്പെട്ടു. രണ്ടുവർഷം മുൻപ് നടപ്പാക്കിയ ആദ്യഘട്ട നവീകരണം പരിപാലനക്കുറവ് മൂലം പരാജയപ്പെട്ടെന്നും ആരോപണം ഉയർന്നു. 

രാത്രിയിലടക്കം പഴയ പ്രൗഢിയിലേക്ക് മിഠായിത്തെരുവിനെ തിരികെ കൊണ്ടുവരിക. അതിന് സ്വകാര്യ പങ്കാളിത്തത്തോടെ നവീകരണ പദ്ധതി നടപ്പാക്കാനാണ് കോർപറേഷൻ തീരുമാനം. ഈ നീക്കത്തെ പ്രതിപക്ഷം എതിർക്കുന്നില്ല. പക്ഷേ തെരുവിൽ പരസ്യങ്ങൾ സ്ഥാപിക്കാൻ പാടില്ലെന്ന നിബന്ധനയാണ് അവർ മുന്നോട്ട് വച്ചത്. ഇതിനിടയിൽ ഭരണപക്ഷത്തെ വനിതാ അംഗം തെരുവിലെ വെളിച്ചക്കുറവിനെതിരെ പ്രതികരിച്ചു.

നവീകരണം തുടങ്ങും മുൻപ്  വ്യാപാരികളുമായി ചർച്ച നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഏഴു കോടിയോളം രൂപ ചിലവഴിച്ചാണ് രണ്ട് വർഷം മുൻപ് ആദ്യഘട്ട നവീകരണം നടത്തിയത്. കുടിവെള്ളം, ശുചി മുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ രണ്ടാം ഘട്ടത്തിൽ സ്ഥാപിക്കും.