'അത്ര നേരം കിണ്ണത്തപ്പം ഉണ്ടാക്കേണ്ട'; ടിപി വധക്കേസ് പ്രതികളുടെ രാത്രിവിഹാരം വെട്ടിക്കുറച്ചു

കിണ്ണത്തപ്പം നിർമാണത്തിന്റെ പേരിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ടിപി വധക്കേസ് കുറ്റവാളികൾ നടത്തിയിരുന്ന രാത്രിവ‍‍ിഹാരം വെട്ടിക്കുറച്ച് ജയിൽ അധികൃതർ. ‘തലശേരി കിണ്ണത്തപ്പം’ ഉണ്ടാക്കാൻ രാത്രി ഒൻപതര വരെ സെല്ലിനു പുറത്തു യഥേഷ്ടം കഴിച്ചുകൂട്ടുന്ന പതിവാണ് അവസാനിപ്പിച്ചത്. 2 ദിവസമായി രാത്രി ഏഴോടെ ഇവരെ സെല്ലിൽ കയറ്റ‍ുന്നുണ്ട്. എങ്കിലും മറ്റു തടവുകാർക്കെല്ലാം ബാധകമായ 6 മണിയെന്ന ലോക്കപ് സമയം പാലിക്കാൻ കിർമാണി മനോജും സംഘവും തയാറായിട്ടില്ല.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കിർമാണി മനോജ്, എസ്. സിജിത്ത് (അണ്ണൻ സിജിത്ത്), എം.സി. അനൂപ് എന്നിവരെയാണു ജയിൽ നിയമങ്ങൾ ലംഘിച്ച് വൈകിട്ട് 6.30 മുതൽ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്. കൊലക്കേസ് പ്രതിയായ സിപിഎം പ്രവർത്തകൻ അന്ത്യേരി സുരയും ഇവരെ സഹായിക്കാൻ പുറത്തിറങ്ങുന്നു.

കിണ്ണത്തപ്പം നിർമാണത്തിന്റെ പേരിൽ ലഹരിയും മൊബൈൽ ഫോൺ ഉപയോഗവുമടക്കമുള്ള സൗകര്യങ്ങൾ ഇവർക്കു ലഭിക്കുന്നുവെന്ന ‘മനോരമ’ വാർത്തയുടെ അടിസ്ഥാനത്തിലാണു സമയം വെട്ടിക്കുറയ്ക്കാൻ ജയിൽ അധികൃതർ തയാറായത്. ചപ്പാത്തി നിർമാണ യൂണിറ്റിൽ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കം ജോലികൾക്കിറക്കി വൈകിട്ട് മ‍ൂന്നോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്‍വഴക്കം. അസാധാരണ സാഹചര്യങ്ങളിലൊഴികെ വൈകിട്ട് ആറിനു ശേഷം തടവുകാരെ സെല്ലിനു പുറത്തിറക്കാറില്ല. കഴിഞ്ഞ 2 ദിവസവും ഇവർ സെല്ലിനുള്ളിൽ കയറിയത് ഏഴോടെ മാത്രമാണ്.