മുൻപ് മാണിച്ചാ എന്നോ കാപ്പാ എന്നോ വിളിക്കും; ഇപ്പോൾ..; പരിഭവം കുറിച്ച് എംഎൽഎ

ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ പാലാക്കാർക്ക് ഇപ്പോഴും മാണി എന്ന പേരിനോട് വല്ലാത്ത പ്രണയമാണെന്ന് രസകരമായി പലരും പലരും ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ പാലാക്കാരുടെ മറ്റൊരു ശീലമാണ് മാണി സി കാപ്പൻ എംഎൽഎയെ വിഷമിപ്പിക്കുന്നത്. അദ്ദേഹം ഇക്കാര്യം ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു. മുൻപ് മാണിച്ചാ അല്ലെങ്കിൽ കാപ്പാ എന്ന് വിളിച്ചുകൊണ്ടിരുന്നവർ ഇപ്പോൾ ‘സാർ’ എന്നുവിളിക്കുന്നു എന്നാണ് എംഎൽഎയുടെ പരിഭവം.

കുറിപ്പ് വായിക്കാം; പ്രിയ സുഹൃത്തുക്കളെ, എംഎൽഎ ആയി എന്റെ പ്രവർത്തനം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഈ ചുരുങ്ങിയ കാലയളവിൽ ധാരാളം ആളുകളെ കാണുകയും അടുത്ത് ഇടപഴകുകയും ചെയ്തു. അതിനിടയിൽ എന്റെ ശ്രദ്ധയിൽപെടുകയും എന്നെ ഏറെ ദുഃഖിപ്പിക്കുകയും ചെയ്ത ഒരു കാര്യം ഇവിടെ പങ്കു വെക്കുന്നു. മാണിച്ചാ അല്ലെങ്കിൽ കാപ്പാ എന്ന് വിളിച്ചുകൊണ്ടിരുന്ന എന്റെ ഗുരുക്കന്മാർ, വൈദിക ശ്രേഷ്‌ഠർ, മുതിർന്നവർ, സുഹൃത്തുക്കൾ അടക്കം പലരും അത് മാറ്റി 'സാർ' എന്ന് വിളിച്ചു തുടങ്ങിയിരിക്കുന്നു. ഔപചാരികതയുടെ പദപ്രയോഗം ആണ് 'സാർ' വിളി എന്ന് ഞാൻ വിശ്വസിക്കുന്നു.മാണിച്ചനോ, കാപ്പനോ, മാണിചേട്ടനോ ആയി എന്നെ തുടരാൻ അനുവദിക്കുക. നിങ്ങളുടെ സ്വന്തം. മാണി സി കാപ്പൻ.