ഫ്ലാറ്റ് ഉടമകളിൽ 231പേർക്ക് 57.75 കോടി നഷ്ടപരിഹാരം; പൊളിക്കൽ തുടരുന്നു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ മരടിൽ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി നിർദേശിച്ച ഫ്ലാറ്റുകളുടെ ഉടമകളിൽ 231 പേർക്ക് ഇടക്കാല നഷ്ട പരിഹാരമായ 25 ലക്ഷം രൂപ നൽകാനും തീരുമാനമായിരുന്നു. ഒരാൾക്ക് 25 ലക്ഷം രൂപ വീതം മൊത്തം 57.75 കോടി രൂപയാണ് അനുവദിച്ചത്.

ഇന്നലെ ചേർന്ന സമിതി യോഗം നഷ്ട പരിഹാരത്തിനുള്ള 4 അപേക്ഷകൾ കൂടി അംഗീകരിച്ചു.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, സംവിധായകരായ ബ്ലെസി, അമൽ നീരദ്, നടൻ സൗബിൻ ഷാഹിർ, ഡോ. വി.പി. ഗംഗാധരൻ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് ഇടക്കാല നഷ്ട പരിഹാരമായ 25 ലക്ഷം രൂപ ഇതിനകം സമിതി അനുവദിച്ചിട്ടുണ്ട്.

4 ഫ്ലാറ്റ് സമുച്ചയങ്ങളിലായി 325 ഫ്ലാറ്റുകളാണുള്ളത്. ഇവയിൽ ജെയിൻ കോറൽ കോവിലെ 49 ഫ്ലാറ്റുകൾ ഉൾപ്പെടെ 56 എണ്ണത്തിന്റെ വിൽപന നടന്നിട്ടില്ലെന്ന് സമിതിയെ മരട് നഗരസഭ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള 269 ഫ്ലാറ്റുകളിൽ 258 എണ്ണത്തിന്റെ ഉടമകൾ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.ബിൽഡർമാരും അവരുടെ മക്കളും 5 ഫ്ലാറ്റുകൾക്കു നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. ആധാരം റജിസ്റ്റർ ചെയ്യാത്ത 9 പേരും നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകി. ഈ അപേക്ഷകരെ ബിൽഡർമാർ തന്നെ തയാറാക്കിയതാണോ എന്നു സമിതി പരിശോധിക്കുന്നുണ്ട്. ഈ അപേക്ഷകർ 19നു സമിതി മുൻപാകെ നേരിൽ ഹാജരാകണം.