‘മഹ ' ഉച്ചയോടെ ശക്തമാകും; കൊച്ചിയില്‍ മഴ കനത്തു; കടല്‍ക്ഷോഭം; സംസ്ഥാനത്ത് ജാഗ്രത

മഹ ചുഴലികാറ്റിന്റെ ഭീതിയിൽ കൊച്ചിയും. തീരമേഖലകളിൽ പേമാരിയും  കടലാക്രമണവും രൂക്ഷമാണ്. ശക്തമായ കാറ്റും വീശുന്നുണ്ട്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വസ ക്യാംപുകളിലേക്ക് മാറ്റി. 

കൊച്ചിയുടെ തീരപ്രദേശം ഇന്ന് ഉറക്കം ഉണർന്നത് പേമാരിയുടെയും രൂക്ഷമായ കടലാക്രമണത്തിന്റെയും നടുവിലേക്കാണ്. പെയ്തിറങ്ങിയ മഴവെള്ളവും കരയിലേക്ക് അടിച്ചുകയറിയ  കടൽവെള്ളവും നിരവധി വീടുകളെ മുക്കി. പതിവുപോലെ ചെല്ലാനം തീരമേഖലയാണ് ആദ്യം മുങ്ങിയത് 

എടവനക്കാടും,ഞാറക്കലും, ഫോർട്ട്‌കൊച്ചിയുമെല്ലാം കടലിന്റെ കലിയറഞ്ഞു. വീടിനുള്ളിൽ വെള്ളം കയറിയിട്ടും ക്യാംപുകളിലെക്ക് മാറാൻ പലരും തയ്യാറായില്ല. ഫോർട്ട് കൊച്ചി കമാലക്കടവിൽ  പത്തോളം മത്സ്യബന്ധ വള്ളങ്ങൾ തകർന്നു. എടവനക്കാട് യു.പി.സ്കൂളിലും ഞാറക്കൽ ദേവി വിലാസം യു.പി സ്കൂളിലുമാണ് ക്യാമ്പുകൾ. മത്സ്യതൊഴിലാളികൾ എല്ലാം കടലിൽ നിന്ന് തിരിച്ചെത്തി.കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസ് നിർത്തിവച്ചു വേലിയേറ്റം സമയത്ത് കടലാക്രമണം ഇനിയും രൂക്ഷമാകും