'നിങ്ങൾ അമ്മമാർ വിഷമിച്ചാലെങ്ങനാ'; മരടില്‍ ആശ്വാസം പകർന്ന് ശ്രീമതിടീച്ചര്‍

മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ആശ്വാസം പകർന്ന് പികെ ശ്രീമതി. താമസം ഒഴിയാനുളള അവസാന ദിവസമായ ഞായറാഴ്ചയാണ് ഫ്ലാറ്റ് ഉടമകൾക്കു പിന്തുണയുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും മുൻമന്ത്രിയുമായ പി.കെ. ശ്രീമതി എത്തിയത്. 

''നിങ്ങൾ അമ്മമാർ വിഷമിച്ചാൽ മറ്റുള്ളവരുടെ ആത്മവിശ്വാസം ചോരും. നിങ്ങൾക്ക് ഒരാപത്തും ഉണ്ടാകാൻ കേരള ജനത സമ്മതിക്കില്ല. ധൈര്യമായിരിക്കണം..'' ചേര്‍‌ത്തുപിടിച്ച് ശ്രീമതിടീച്ചർ പറഞ്ഞപ്പോള്‍ അമ്മമാർക്ക് ആശ്വാസം.  മരടിലെ സമരപ്പന്തലിലെത്തിയാണ് ശ്രീമതിടീച്ചർ സാന്ത്വനവാക്കുകൾ പറഞ്ഞത്. വീട്ടമ്മമാർ വിതുമ്പിക്കരഞ്ഞാണ് ആശങ്ക പങ്കുവച്ചത്. അവരുടെ കൈ ചേർത്തു പിടിച്ച് ശ്രീമതിടീച്ചർ ആശ്വസിപ്പിച്ചു.

ഫ്ലാറ്റ് വിഷയത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായ നിലപാടാണ് എടുത്തിട്ടുള്ളതെന്നു ശ്രീമതി പറഞ്ഞു. ഫ്ലാറ്റിലെ അമ്മമാരുടെയും കുട്ടികളുടെയും പേടിയകറ്റാനും ധൈര്യം പകരാനും പാർട്ടി പ്രവർത്തകർ കൂടെയുണ്ടാകുമെന്നും അവർ പറഞ്ഞു. രണ്ടാം ദിവസത്തെ റിലേ സത്യഗ്രഹം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ജില്ലാ നേതാക്കളായ ടി.വി. അനിത, കെ.ആർ. പത്മം, ടെസി ജേക്കബ്, കെ.ജി. കൽപനദത്ത്, ഓമന രാജൻ, സിന്ധു സത്യൻ എന്നിവരും ശ്രീമതിക്കൊപ്പം ഉണ്ടായിരുന്നു. ‍പി.സി. തോമസ്, എം. സ്വരാജ് എംഎൽഎ തുടങ്ങിയവരും സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു.