സെപ്റ്റംബർ 1 മുതൽ ട്രാഫിക് നിയമം ലംഘിച്ചാൽ കീശ കീറും , പുതുക്കിയ പിഴകൾ ഇങ്ങനെ

ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയർത്തിയത് ഉൾപ്പെടെ കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വരും. ഇതിനു മുന്നോടിയായി, ‘ട്രാഫിക് നിയമങ്ങൾ പാലിക്കൂ, നിങ്ങളുടെ കാശു ലാഭിക്കൂ’ എന്ന പ്രചാരണവുമായി മോട്ടർ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും രംഗത്തെത്തി. നേരത്തേ നടന്ന നിയമലംഘനങ്ങൾക്ക് പിഴശിക്ഷ തീരുമാനിക്കുന്നതു സെപ്റ്റംബർ ഒന്നിനു ശേഷമാണെങ്കിൽ വർധന ബാധകമാകുമെന്ന് അധികൃതർ വിശദീകരിച്ചു. 

ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ പിഴ ഉള്‍പ്പെടെയുള്ള ഭേദഗതികളുമായാണ് നിയമം നിലവിൽ വരുന്നത്. കൂടാതെ തേഡ് പാർട്ടി ഇൻഷുറൻസ് ക്ലെയിമുകളും തീർപ്പു വ്യവസ്ഥകളും ലളിതമാക്കി. പുതുതായി 28 വിഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള നിബന്ധനകളിലും ഒട്ടേറെ പരിഷ്കാരങ്ങൾ പുതിയ ബില്ലിലുണ്ട്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കും. കുറ്റം ചെയ്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണ ചെയ്യും. ഈ വാഹനങ്ങളുടെ റജിസ്ട്രേഷനും റദ്ദാക്കും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിനുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്.

പിഴത്തുക (രൂപയിൽ)

മദ്യപിച്ചുള്ള ഡ്രൈവിങ്: 2000– 10,000

ഹെൽമറ്റ്/ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്: 1000

ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ: 5000

മത്സരയോട്ടം: 5000

വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം: 10,000

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കൽ: 2000

അപകടകരമായ ഡ്രൈവിങ്: 1000– 5000 

വാഹനത്തിന് പെർമിറ്റ് ഇല്ലെങ്കിൽ: 5000– 10,000

ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ: 25,000– 1 ലക്ഷം