പ്രളയബാധിതർക്ക് കൈത്താങ്ങേകി കൊല്ലം; മുപ്പത് ലോഡ് സാധനങ്ങൾ ക്യാംപിലെത്തി

പ്രളയബാധിതർക്ക് കൈത്താങ്ങായി കൊല്ലം ജില്ലാഭരണകൂടം നൽകിയത് മുപ്പത് ലോഡ് സാധനങ്ങൾ. ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി തുടങ്ങിയതോടെ ജില്ലയിലെ ശേഖരണ കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചു.

മഴക്കെടുതിയും ഉരുൾപ്പൊട്ടലും നാശം വിതച്ച വടക്കൻ കേരളത്തിലേക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ശേഖരണ കേന്ദ്രങ്ങളിൽ നിന്ന് മുപ്പതോളം ലോഡ് സാധനങ്ങളാണ് കഴിഞ്ഞ എട്ടുദിവസം കൊണ്ട് കയറ്റിയയച്ചത്. ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി തുടങ്ങിയെങ്കിലും ശേഖരണ കേന്ദ്രങ്ങളിലേക്കുള്ള സാധനങ്ങളുടെ ഒഴുക്കിന് കുറവില്ല. 

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് തലത്തിലും, ടി എം വർഗീസ് ഹാളിലുമായി നടത്തിയ  ശേഖരണകേന്ദ്രം പ്രവർത്തനം അവസാനിപ്പിച്ചു.  ഇനിയും സാധനങ്ങൾ സമാഹരിച്ചാൽ അവ ക്യാംപുകളിൽ കെട്ടികിടക്കുന്നതൊഴിവാക്കാനാണ് ശേഖരണ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തുന്നത്.