ജ്യേഷ്ഠന്റെ വിവാഹദിവസം അനുജൻ കാറപകടത്തിൽ മരിച്ചു

ജ്യേഷ്ഠന്റെ വിവാഹ ദിവസം  പുലർച്ചെയുണ്ടായ  വാഹനാപകടത്തിൽ അനുജൻ മരിച്ചു. കൊല്ലം ഉമയനല്ലൂർ കാഞ്ഞാന്തലപനവിള ലക്ഷം വീട് മുനീർ മൻസിലിൽ നിസാമുദ്ദീന്റെ മകൻ നിജാസ്(20) ആണു ദേശീയ പാതയിൽ തെന്മല ലുക്കൗട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ചു മരിച്ചത്.  ഒപ്പമുണ്ടായിരുന്ന 4 സുഹൃത്തുക്കൾക്കു പരുക്കേറ്റു. ഇന്നലെയായിരുന്നു നിജാസിന്റെ സഹോദരൻ മുനീറിന്റെ വിവാഹം. തലേന്നു രാത്രി 11വരെ വിവാഹ സൽക്കാരത്തിന് ഒപ്പമുണ്ടായിരുന്ന നിജാസ് സുഹൃത്തുക്കൾക്കൊപ്പം ഉമയനല്ലൂർ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്തു തെന്മലയ്ക്കു പോയതായിരുന്നു. 

മടക്കയാത്രയിൽ  ഇവരുടെ കാറും ശബരിയിൽ ചരക്കിറക്കിയ ശേഷം തിരികെ പോയ വാനും കൂട്ടിയിടിക്കുകയായിരുന്നു. മേവറം സ്വദേശികളായ അനീഷ്(22), അമൻ(20), റനീസ്(22), സെയ്ദാലി(23) എന്നിവർക്കാണു പരുക്കേറ്റത്. പരുക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നിജാസ് മരിച്ചു. വിവാഹച്ചടങ്ങുകൾക്കു ശേഷം ഇന്നലെ വൈകിട്ടോടെയാണ് വീട്ടുകാരെ മരണവിവരം അറിയിച്ചത്. നിജാസിന്റെ മാതാവ് നുബൈസ.