വടക്കുന്നാഥ സന്നിധിയിൽ ആനയൂട്ട്; ഉത്സവമാക്കി ദേശക്കാർ

കര്‍ക്കടകം ഒന്നാം തിയതി മുടങ്ങാതെ വടക്കുന്നാഥ സന്നിധിയില്‍ ആനയൂട്ട് പതിവാണ്. ഇക്കുറി, കര്‍ക്കടകം ഒന്ന് ചന്ദ്രഗ്രഹണം ആയതിനാല്‍ ആനയൂട്ട് ഇന്നത്തേയ്ക്കു മാറ്റി. വിവിധ ദേവസ്വങ്ങളില്‍ നിന്നും ദേശങ്ങളില്‍ നിന്നുമായി നാല്‍പത്തിയേഴ് ആനകളാണ് അണിനിരന്നത്. പുലര്‍ച്ചെ അഞ്ചു മണിക്ക് ഗണപതിഹോമം തുടങ്ങി. രാവിലെ ഒന്‍പതു മണിയോടെ ആനകള്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ അണിനിരന്നു. അവധി ദിവസമായതിനാല്‍ ഭക്തരുടെ വന്‍തിരക്കായിരുന്നു ക്ഷേത്രത്തിനുള്ളില്‍. കനത്ത മഴയെ അവഗണിച്ചാണ് ആനയൂട്ട് കാണാന്‍ ആളുകള്‍ എത്തിയത്. ആനയൂട്ടിനു വേണ്ട വിഭവങ്ങള്‍ ഒരുക്കാന്‍ ഒരാഴ്ച മുമ്പേ ദേശക്കാര്‍ സജീവമായിരുന്നു.

ഉല്‍സവ സീസണിലെ തിരക്കിനു ശേഷം ആനകള്‍ക്കു വിശ്രമം കിട്ടുന്ന സമയം കൂടിയാണിത്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഔഷധക്കൂട്ടടങ്ങിയ ഭക്ഷണമാണ് കര്‍ക്കടക മാസത്തില്‍ നല്‍കിവരുന്നത്.