ചീഫ് വിപ്പ് പദവി ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവിനുണ്ടാകുന്ന അധികബാധ്യതയെപ്പറ്റി സി.പി.ഐ നേതൃത്വത്തിന് മൗനം. ഔദ്യോഗിക വസതിയും വാഹനവുമില്ലാതെ ചിലവ് ചുരുക്കുമെന്നാണ് നിയുക്ത ചീഫ് വിപ്പ് കെ.രാജന്റെ നിലപാടെങ്കിലും സര്‍ക്കാര്‍ ഖജനാവിന് ബാധ്യതയാവും അനാവശ്യപദവിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാരിന് ഒരു മാസം വരുന്നത് മുപ്പത് ലക്ഷം രൂപയോളം അധിക ബാധ്യതയാണ്. അതായത് ഒരു വര്‍ഷം നാലുകോടിയോളം രൂപയാണ്. എല്ലാ ചിലവും കൂട്ടി ക്യാബിനറ്റ് റാങ്കുള്ളയളുടെ ചിലവ് ഏഴുകോടിയോളം വരുമെന്ന് കണക്കൂകള്‍ വ്യക്തമാക്കുന്നത്. സെക്രട്ടറിമാര്‍ക്കും പേഴ്സണല്‍ അസിസ്റ്റന്‍ുമാരും ഉള്‍പ്പെടെ 29 ജീവനക്കാരെ നിയമിക്കാനുള്ള അധികാരം ചീഫ് വിപ്പിനുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.സി ജോര്‍ജും തോമസ് ഉണ്ണിയാടനും 29 ജീവനക്കാരെ നിയമിച്ച് സര്‍ക്കാരിന് വന്‍ബാധ്യത വരുത്തിവെച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം കൂടിയതോടെ സെക്രട്ടറിമാര്‍ക്ക് ഒരു ലക്ഷം രൂപക്ക് മുകളിലും പി.എമാര്‍ക്ക് നാല്പത്തിയെണ്ണായിരം രൂപയുമാണ് ശമ്പളം. ജീവനക്കാരെ കുറച്ച് ചിലവ് ചുരുക്കുമെന്ന് കെ.രാജന്‍ വിശദീകരിച്ചാലും നല്ലൊരു തുക ഒരു ആവശ്യവുമില്ലാതെ ചിലവാകും.
അനാവശ്യ ചിലവ് ഒഴിവാക്കാന്‍ ചീഫ് വിപ്പ് പദവി വേണ്ടെന്ന് ഇടതുമുന്നണിയില്‍ വാദിച്ച സി.പി.ഐ ഇപ്പോള്‍ എല്ലാ രാഷ്ട്രീയ ആദര്‍ശങ്ങളും കാറ്റില്‍പറത്തിയാണ പദവി ഏറ്റെടുക്കുന്നത്. പ്രളയത്തെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് വരെ ശമ്പളം പിരിക്കുന്ന സര്‍ക്കാരാണ് പൊതുജനത്തിന് ഒരു ഉപകാരമവുമില്ലാത്ത ചീഫ് വിപ്പ് പദവിക്കായി കോടികള്‍ പാഴാക്കാന്‍ പോകുന്നത്. മൂന്ന് വര്‍ഷം ചീഫ് വിപ്പില്ലാതെ പ്രവര്‍ത്തിച്ച സര്‍ക്കാരിന് ഇനി രണ്ടു വര്‍ഷത്തെത്തേക്ക് എന്തിന് ആ പദിവയെന്ന ചോദ്യത്തിന് മുന്നണി നേതൃത്വത്തിന് ഉത്തരമില്ല. ഇ.പി.ജയരാജന്‍ തിരികെ വന്നപ്പോള്‍ എം.എം.മണി ഒഴിയണമെന്ന് സി.പി.ഐ നിലപാട് എടുത്തു. എന്നാല്‍ ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവി വാഗ്ദാനം ചെയ്തു സി.പി.എം സി.പി.ഐയെ വരുതിയിലാക്കുകയായിരുന്നു. മന്ത്രിമാര്‍ക്ക് പുറമേ അതേ റാങ്കിലുള്ള ഭരണപരിക്ഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍, മുന്നോക്ക് വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ഇപ്പോള്‍ ചീഫ് വിപ്പും.