ടിക്കറ്റിന്റെ ബാക്കി ചോദിച്ചു; മുഖത്തിടിച്ച് ജീവനക്കാരുടെ ഗുണ്ടായിസം; രോഷം

ടിക്കറ്റ് ചാർജിന്റെ ബാക്കി തുക ചോദിച്ച യാത്രക്കാരന്റെ ഇടിച്ച് പരുക്കേൽപ്പിച്ച് ബസ് ജീവനക്കാരന്റെ ഗുണ്ടായിസം. മുഖത്തും തലയിലും ഗുരുതരമായി പരുക്കേറ്റ മുട്ടം തൈക്കാവ് കുളങ്ങരപ്പറമ്പിൽ നിഷാദിനെ (44) എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടെ മുട്ടം മെട്രോ സ്റ്റേഷനു സമീപത്താണു സംഭവം.  ആലുവയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസിൽ കളമശേരി പ്രീമിയർ കവലയിൽ നിന്നാണ് നിഷാദ് കയറിയത്. ടിക്കറ്റെടുക്കുന്നതിനായി 100 രൂപ നൽകി. ബാക്കി തുക ഇറങ്ങുമ്പോഴേക്ക് തിരികെ തന്നാൽ മതിയെന്നും നിഷാദ് പറഞ്ഞു.

പിന്നീട് മുട്ടം തൈക്കാവ് സ്റ്റോപ്പിൽ ഇറങ്ങേണ്ട നിഷാദ് ബാക്കി തുക ആവശ്യപ്പെട്ടപ്പോഴാണ് ബസ് ജീവനക്കാർ തർക്കിച്ചത്. ബസ് ജീവനക്കാരായ മൂന്നു പേർ ചേർന്ന് തന്നെ മർദിക്കുകയും യാത്രക്കാരും നാട്ടുകാരും ഇടപെട്ടപ്പോൾ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ചികിത്സയിൽ കഴിയുന്ന നിഷാദ് പറഞ്ഞു. എറണാകുളത്തെ പരസ്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നിഷാദ്.