സഹകരണം പോര; കോഴിക്കോട് നഗരത്തെ കാത്തിരിക്കുന്നത് മാരകരോഗങ്ങൾ

കോഴിക്കോട് നഗരത്തെ ഈ മഴക്കാലത്തും കാത്തിരിക്കുന്നത് മാരകരോഗങ്ങള്‍. എലിപ്പനി അടക്കമുള്ളവ കൂടുതല്‍ പേരുടെ ജീവനെടുക്കുമെന്ന് തുറന്ന് സമ്മതിക്കുകയാണ് നഗരസഭ. പകര്‍ച്ച വ്യാധികള്‍ തടയാന്‍ ജനങ്ങളുടെ സഹകരണം പോരെന്നാണ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍റെ പരാതി.  

കാലവര്‍ഷം ശക്തമാകുന്നതിനും ഏറെ മുമ്പേ കോഴിക്കോട് ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ എത്തിയിരുന്നു. നാല് പേര്‍ക്കാണ് ഇതുവരെ ഷിഗെല്ല വൈറസ് ബാധിച്ചത്. കൂടുതല്‍ പേരിലേയ്ക്ക് ഷിഗെല്ല എത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്. മഞ്ഞപ്പിത്തവും  എച്ച് വണ്‍ എന്‍ വണും ബാധിച്ചവര്‍ നിരവധി. മലയോര മേഖലയിലാണ് ഈ അസുഖങ്ങളെല്ലാം ഇതുവരെ കണ്ടതെങ്കിലും മഴ കനക്കുന്നതോടെ നഗരത്തിലും ഏറെപ്പേര്‍ പകര്‍ച്ചവ്യാധിയുടെ പിടിയിലാകും. എലിപ്പനിയാകും വലിയ വില്ലന്‍. 

എലിപ്പനി പ്രതിരോധ മരുന്നും എലിവിഷവും യഥാസമയം വിതരണം ചെയ്തെങ്കിലും ഇവ ഉപയോഗിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നാണ് നഗരസഭയുടെ പരാതി. പലയിടത്തും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്. തീരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും. ഇവിടങ്ങളില്‍ ഡെങ്കിപ്പനി അടക്കമുള്ളവ പടര്‍ന്നു പിടിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.