27.5 ലക്ഷംരൂപ ചെലവ്; രണ്ടു കുടുംബങ്ങൾക്ക് യൂസഫലിയുടെ സ്നേഹവീട്

റംസാൻ മാസത്തിൽ കാരുണ്യത്തിന്റെ കൈനീട്ടി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. പാവപ്പെട്ട രണ്ടു കുടുംബങ്ങൾക്കാണ് അദ്ദേഹം വീടു വച്ച് നൽകിയത്.  വട്ടിയൂർക്കാവിലെ എം. ബീമാക്കണ്ണിനും, പുല്ലമ്പാറ പഞ്ചായത്തിൽ സിന്ധുവിനുമാണ് വീടെന്ന സ്വപ്നം അദ്ദേഹം നടത്തിക്കൊടുത്തത്. മാനസികപ്രശ്നമുള്ള മകനുമായി കഴിയുന്ന ബീമാക്കണ്ണിന് സ്വന്തമായി ഒരു വീടില്ലായിരുന്നു. ഇവരുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. ഇൗ നിസഹായവസ്ഥ ചൂണ്ടിക്കാട്ടി യുസഫലിയോട് സഹായം ചോദിച്ച് ഇവർ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സഹായം എത്തിയത്.

ബീമാകണ്ണിന്റെ രണ്ടര സെന്റ് സ്ഥലത്താണ് 12 ലക്ഷംരൂപ ചെലവിൽ എം.എ. യൂസഫലി വീട് നിർമിച്ച് നൽകിയത്. സമൂഹമാധ്യമങ്ങൾ വഴിയാണ് സിന്ധുവിന്റെയും മക്കളുടേയും ദുരവസ്ഥ അദ്ദേഹം അറിയുന്നത് റോഡരികിൽ ഏത് നിമിഷവും നിലംപതിക്കാവുന്ന ഷീറ്റുകൊണ്ട് മറച്ച കൂരയിൽ 17 വയസായ മകളോടും 15 വയസായ മകനോടുമൊപ്പം താമസിച്ചുവന്ന സിന്ധുവിന് സ്വന്തമായി ഒരു സെന്റ് സ്ഥലം പോലും ഉണ്ടായിരുന്നില്ല. രാത്രികാലങ്ങളിൽ തികച്ചും അരക്ഷിതാവസ്ഥയിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ട എം.എ. യൂസഫലി അടിയന്തിരപ്രാധാന്യത്തോടെ ഈ വിഷയത്തിൽ ഇടപെടുകയും അഞ്ച് സെന്റ് സ്ഥലവും കെട്ടുറപ്പുള്ള ഒരു വീടും 15.5 ലക്ഷം രൂപ മുടക്കി ഈ കുടുംബത്തിനായി വാങ്ങി നൽകി. സിന്ധുവിനും മക്കൾക്കും വീടിന്റെയും സ്ഥലത്തിന്റേയും രേഖകവും ലുലു ഗ്രൂപ്പ് കൈമാറി.