മരുമകളും കൊച്ചുമകളും പോയി; സരസ്വതിയമ്മയുടെ തേങ്ങല്‍ ബാക്കി: കണ്ണീര്‍

കോട്ടയം കല്ലുകടവ് പ്രശാന്ത് ഭവനിനിലിപ്പോൾ സരസ്വതിയമ്മയുടെ  തേങ്ങലുകൾ മാത്രം. മകൻ പ്രമോദിന്റെ ഭാര്യ നിഷയും കൊച്ചുമകൾ ദേവനന്ദയും ഇനിയില്ലെന്നു സരസ്വതിയമ്മയ്ക്ക് വിശ്വസിക്കാനായിട്ടില്ല. നിഷയുടെ സഹോദരി നിവ്യയുടെ കല്യാണ നിശ്ചയ ചടങ്ങുകൾക്കായി എല്ലാവരും ഒരുമിച്ചാണു കഴിഞ്ഞ ദിവസം വീട്ടിൽ നിന്നു യാത്ര തിരിച്ചത്.

നിശ്ചയത്തിനു ശേഷം സരസ്വതിയമ്മ മാത്രം തിരികെ വീട്ടിലേക്കു മടങ്ങി. പ്രമോദും കുടുംബവും ആലപ്പുഴ ബീച്ചിൽ സമയം ചെലവഴിച്ച ശേഷം ആലുവയിലെ നിഷയുടെ വീട്ടിലേക്കു പോയി. അവിടെ നിന്നു ഗുരുവായൂരിൽ പോയി തൊഴുതിട്ട് ഇന്നലെ വൈകിട്ടോടെ വീട്ടിലെത്താമെന്നാണു അറിയിച്ചിരുന്നത്. 

എന്നാൽ ഇന്നലെ വൈകിട്ട് നാട്ടിലറിഞ്ഞത് നിഷയുടേയും ദേവനന്ദയുടേയും മരണ വാർത്തയാണ്. അറിഞ്ഞവർ ആദ്യം ഇത് സരസ്വതിയമ്മയോടു പറയാൻ മടിച്ചു. പിന്നീട് ബന്ധുക്കൾ ഓരോരുത്തരായി എത്തിത്തുടങ്ങിയതോടെയാണു  വിവരം അറിയിച്ചത്. 

നിഷയുടെ ഭർത്താവ് കോട്ടയം തുരുത്തി കല്ലുകുളം പ്രശാന്ത് ഭവനിൽ പി.എസ്. പ്രമോദ് കുമാർ, മകൻ ആദിദേവ് (ഏഴര) എന്നിവരെ പരുക്കുകളോടെ  ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.