വാഹനാപകടത്തില്‍ യുവാവ് മരിച്ചു; ചികില്‍സ കിട്ടിയില്ലെന്ന് പരാതി

വാഹനാപകടത്തിൽപ്പെട്ട യുവാവ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിൽസ കിട്ടാതെ മരിച്ചെന്ന് ആരോപണം.പുന്നപ്ര അറവുകാട് കോളനിയിലെ രതീഷ് ആണ് മരിച്ചത്.എന്നാൽ ചികിൽസാ നിഷേധത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും അപകട മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു

ബുധനാഴ്ച രാവിലെ എട്ടു മണിയോടെ സുഹൃത്തിൻ്റെ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കുമ്പോഴായിരുന്നു രതീഷ് അപകടത്തിൽപ്പെട്ടത്.  പുന്നപ്ര വാട്ടർ വർക്സിന് സമീപം വച്ച് ബൈക്കിൽ കാറിടിക്കുകയായിരുന്നു.കാലിന് ഗുരുതര പരുക്കേറ്റ രതീഷിനെ വണ്ടാനം മെഡി.കോളജ് ആശുപത്രി ഓർത്തോ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും മതിയായ ചികിൽസ കിട്ടിയില്ലെന്നാണ് ആക്ഷേപം. വെള്ളിയാഴ്ച്ച വൈകിട്ട് രതീഷ് മരിച്ചു. വീട്ടുകാരുമായി അകന്നു കഴിഞ്ഞിരുന്ന രതീഷിനെ ആശുപത്രിയിൽ സുഹൃത്താണ് പരിചരിച്ചിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ മദ്യപിച്ചിരുന്നു എന്ന് ആശുപത്രി രേഖകളിലുണ്ട്. ആശുപത്രിയിൽ വച്ച്   രതീഷിൻ്റെ കൈകാലുകൾ ബന്ധിച്ചെന്ന് സുഹൃത്തുക്കൾപറയുന്നു.

മദ്യാസക്തർ കാണിക്കുന്ന പിൻവാങ്ങൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും അക്രമാസക്തനാകുകയും ചെയ്തതതുകൊണ്ടാണ് കൈകാലുകൾ ബന്ധിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.രതീഷിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. അപകട മരണത്തിൽ മൊഴിയെടുത്ത് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രതീഷിന് ചികിൽസാ നിഷേധിച്ചതിനെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും പുന്നപ്ര പൊലീസ് അറിയിച്ചു. മനുഷ്യാവകാശ കമ്മീഷനും പൊലിസിനും  പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം