നാട്ടികയിൽ യൂസഫലി 10 കോടിയുടെ പള്ളി പണിതു; ഒന്നേക്കാല്‍ ഏക്കര്‍ ഭൂമിയും നല്‍കി

നാട്ടിക മുഹയുദ്ദീന്‍ ജുമാമസ്ജിദ് സാധാരണ ഒരു പള്ളിയായിരുന്നു. 700 കുടുംബങ്ങള്‍ പ്രാര്‍ഥനയ്ക്കു വരുന്ന ഇടം. പള്ളി പുതുക്കി പണിയാന്‍ മഹല്ല് കമ്മിറ്റി ആലോചിച്ചു. ആഗോള വ്യവസായി എം.എ.യൂസഫലിയുടെ ജന്‍മനാട്ടിലെ പള്ളിയാണ്. പുതുക്കി പണിയുന്ന കാര്യത്തില്‍ അദ്ദേഹത്തിന്‍റെ അഭ്രപ്രായം ആരാഞ്ഞു. പള്ളി സൗജന്യമായി പണിതു തരാമെന്നായിരുന്നു യൂസഫലിയുടെ മറുപടി. മഹല്ല് കമ്മിറ്റിയാകട്ടെ ഏറെ ആഹ്ലാദത്തിലുമായി.

പ്രശസ്തരായ മൂന്നു ആര്‍ക്കിടെക്ടുകള്‍ പള്ളിയുടെ മാതൃക വരച്ചു. അതില്‍ ഇഷ്ടപ്പെട്ട ഒന്ന് പണിയാന്‍ തീരുമാനിച്ചു. പതിനാലായിരം സ്ക്വയര്‍ ഫീറ്റ്. 1500 പേര്‍ക്ക് ഒരേസമയം നിസ്ക്കരിക്കാം. യൂസഫലിയുടെ ഉറ്റവരുടെ കബറസ്ഥാന്‍ ഈ പള്ളി വളപ്പിലാണ്. പൂര്‍വികരുടെ ഓര്‍മകളെ സാക്ഷിനിര്‍ത്തി പള്ളി നിര്‍മിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണ് യൂസഫലി. 

പൂര്‍ണമായും പ്രകൃതി സൗഹൃദമായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മഴവെള്ളം ഒഴുകിപോകാതെ വളപ്പില്‍തന്നെയുള്ള കുളത്തില്‍ വന്നു ചേരും. താഴത്തെ നില പൂര്‍ണമായും ശിതീകരിച്ചതാണ്. അറേബ്യന്‍ മാതൃകയിലാണ് നിര്‍മാണം. പത്തു കോടി രൂപയാണ് നിര്‍മാണ ചെലവ്. എല്ലാ നിര്‍മാണ ജോലികളും പൂര്‍ത്തിയാക്കിയ ശേഷമാണ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിക്ക് കൈമാറിയത്. മേയ് രണ്ടിനാണ് ഔദ്യോഗികമായ ഉദ്ഘാടനം. 

പുതിയ പള്ളിയും പഴയ പള്ളിയും

പള്ളി നേരില്‍ കാണാന്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും സൗകര്യം ഒരുക്കിയിരുന്നു. നാട്ടികയിലെ നിരവധി പേര്‍ പള്ളി കാണാന്‍ എത്തിയിരുന്നു. ഇറ്റലിയില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത മാര്‍ബിളാണ് പാകിയിട്ടുള്ളത്. ഈജിപ്തില്‍ നിന്നുള്ള പ്രത്യേക വിളക്കുകളും പള്ളിയ്ക്കുള്ളിലെ ആകര്‍ഷണമാണ്.