മദ്യപിച്ച ശേഷം ടിപ്പർ ഒാടിക്കാൻ മോഹം; ആഗ്രഹം സഫലം; പിന്നീട് നടന്നത്

മദ്യപിച്ച ശേഷം തോന്നിയ ഒരു മോഹം മൂന്നു കാറുകൾ  തകർത്ത ശേഷമാണ് അവസാനിച്ചത്. ടിപ്പർ ലോറി ഒാടിക്കണമെന്ന മോഹമാണ് പൂഞ്ഞാർ പനച്ചികപ്പാറയ്ക്ക് സമീപം അപകടത്തിന് ഇടയാക്കിയത്. കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് വളവുകൾ നിറഞ്ഞ റോഡിൽ കൂട്ടയിടി നടത്തിയത്. 

മദ്യപിച്ചെത്തിയ മൂന്നംഗ സംഘമാണ് ടിപ്പർ ‍ലോറിയിലെത്തിയത്. പൂഞ്ഞാർ പനച്ചികപ്പാറയിലെത്തിയപ്പോഴാണ് പനച്ചികപ്പാറ സ്വദേശിയായ പ്രസാദ് എന്നയാൾ വാഹനം ഓടിക്കാനുള്ള ആഗ്രഹം അറിയിച്ചത്. മദ്യ ലഹരിയിൽ സ്റ്റിയറിങ് ഏറ്റെടുത്തതോടെ വാഹനം റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. കുടിവെള്ള വിതരണത്തിനുള്ള ടാങ്ക് കയറ്റിയ മിനി ലോറിയിലും റബർ പാൽ വീപ്പകൾ കയറ്റിയ മറ്റൊരു ലോറിയിലും ഇടിച്ച ടിപ്പർ  കാറിന്റെ പിന്നിലും ഇടിച്ചു.

പൂഞ്ഞാറിൽ നിന്ന് വന്ന ടിപ്പർ പള്ളിക്ക് സമീപം മറ്റൊരു വാഹനത്തിലും ഇടിക്കാനൊരുങ്ങിയെങ്കിലും ഭാഗ്യം കൊണ്ട് അപകടമൊഴിവായി.  കാറിന്റെ പിൻഭാഗം സാരമായി തകർന്നപ്പോൾ മറ്റ് രണ്ടു വാഹനങ്ങളുടെ ടയറുകളിലാണ് വാഹനം ഇടിച്ചത്. അപകടത്തെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞുവച്ചു. ഈരാറ്റുപേട്ട പൊലീസെത്തി ടിപ്പർ ലോറിയിലുണ്ടായിരുന്ന  മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു.