‘മോള് ഏതുക്ലാസിലാ..’; ജവാന്റെ വീട്ടിൽ മമ്മൂട്ടിയൊരു ആശ്വാസവാക്ക്; വിഡിയോ

രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാൻമാരോടുള്ള ആദരവും കടപ്പാടും കുറിപ്പുകളിൽ ഒതുക്കാതെ ആശ്വസിപ്പിക്കാൻ മമ്മൂട്ടി നേരിട്ടെത്തിയത് ഇന്നത്തെ ശ്രദ്ധേയവാർത്തയായിരുന്നു. ഉച്ചയോടെയാണ് അദ്ദേഹം പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വീട്ടിൽ എത്തിയത്. വീട്ടിലെത്തിയ അദ്ദേഹം വസന്തകുമാറിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു. 

കുഞ്ഞുങ്ങളോട് പഠനത്തെ പറ്റിയും അദ്ദേഹം ചോദിച്ചറിഞ്ഞു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളോട് അന്വേഷണം നടത്തുന്ന അദ്ദേഹത്തിന്റെ വിഡിയോ അവിടെയുണ്ടായിരുന്ന ബന്ധുക്കളിൽ ഒരാൾ മൊബൈലിൽ പകർത്തിയിരുന്നു. ഇൗ വിഡിയോ ഇപ്പോൾ സോഷ്യൽ ലോകത്ത് ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്. 

മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു അദ്ദേഹം ഇന്ന് ജവാന്റെ വീട്ടിലെത്തിയത്.  ആളും തിരക്കും ഒഴിഞ്ഞ വീട്ടിൽ 12 മണിയോടെയാണ് മമ്മൂട്ടി എത്തിയത്. ഏറനേരം ഇവർക്കൊപ്പം ചിലവഴിക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയത്. ഇങ്ങോട്ട് നടന്നെത്തിയാണ് താരം ശവകുടീരത്തിൽ ആദരവർപ്പിച്ചത്. നടൻ അബു സലിം, ബിജോ അലക്സാണ്ടർ (ഡെപ്യൂട്ടി സൂപ്രണ്ട് സ്പെഷൽ ബ്രാഞ്ച് വയനാട്), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.