‘ഇത് സൗദി അല്ല; മരുന്നു ട്രേ സ്വന്തം കയ്യിൽ വെച്ചാൽ മതി’: ഡോക്ടർക്കെതിരെ ഐഎംഎ

കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിനു മുകളില്‍ മരുന്നു ട്രേ വെച്ച നഴ്സിന്‍റെ ദേഹത്ത് അതേ ട്രേ വെച്ച് ശിക്ഷിച്ച സംഭവം ഏറെ വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഴ്സുമാരും ജീവനക്കാരും ഇന്നലെ പണിമുടക്കു നടത്തിയതിനെത്തുടർന്ന് ഡോക്ടറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് ഐഎംഎ കേരളഘടകം സെക്രട്ടറി ഡോ. സുൽഫു നൂഹു പ്രതികരണവുമായെത്തി. നഴ്സിന്റെ കാലിൽ ട്രേ വെച്ച് ശിക്ഷിക്കാൻ ഇത് സൗദ്യ അറേബ്യ ഒന്നുമല്ലെന്നും നഴ്സിന്‍റെ തെറ്റ് തിരുത്തിക്കൊടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഡോ.നൂഹു ഫെയ്സ്ബുക്കിൽ കുറിച്ചു. ട്രേ രോഗിയുടെ പാദത്തിൽ വെച്ചത് തീർത്തും തെറ്റ് തന്നെയാണെന്നും ഡോക്ടര്‍ നൽകിയത് പ്രാകൃത ശിക്ഷയാണെന്നും കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

''ഇതു സൗദിഅറേബ്യ അല്ല! മരുന്നു ട്രേ സ്വന്തം കൈയ്യിൽ വെച്ചാൽ മതി!
=============================

ഓപ്പറേഷൻ കഴിഞ്ഞ രോഗിയുടെ കാൽപാദത്തിൽ മരുന്നുകൾ അടങ്ങിയ ട്രേ വെച്ചു എന്ന കാര്യത്തിന് ശിക്ഷയായി നേഴ്സിന്റെ കാലിൽ ട്രേ വെച്ച് ശിക്ഷിക്കാൻ ഇത് സൗദ്യ അറേബ്യ ഒന്നുമല്ല.

നേഴ്സ് മരുന്നുകൾ അടങ്ങിയ ട്രേ രോഗിയുടെ പാദത്തിൽ വെച്ചത് തീർത്തും തെറ്റ് തന്നെ.

ശ്രദ്ധ കുറവ് കൊണ്ടോ, ശീലിച്ചുപോയ കാര്യമായത് കൊണ്ടോ ,ഒക്കെ മനപൂർവ്വം അല്ലാതെ പറ്റിയതുമാകാം.

പ്രത്യേകിച്ച് നേഴ്സിംഗ് ട്രെയിനിയായ വനിത ആയത് കൊണ്ട് തന്നെ. തെറ്റിനെ ചൂണ്ടിക്കാണിച്ച് കൊടുക്കുകയും തിരുത്താൻ ഉപദേശിക്കുകയും ചെയ്യുകയായിരുന്നു ഉത്തമം. അതിന് പകരം സൗദ്യ അറേബ്യ പോലെ കട്ടിലിൽ പിടിച്ചു കിടത്തി കാലിൽ മേൽ ഭാരമുള്ള ട്രേ കയറ്റി വെക്കുന്നത് പ്രാകൃത ശിക്ഷാരീതിയാണെന്നത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.

ഡോക്ടറും, നഴ്സും തെറ്റ് ചെയ്തു എന്ന് പറയാതിരിക്കാൻ കഴിയില്ല. എങ്കിലും കൂടുതൽ കുറ്റകരം നഴ്സിന് കിരാത ശിക്ഷ നൽകിയ ഡോക്ടറുടെ നടപടി തന്നെയെന്ന് തുറന്ന് പറയേണ്ടി വരും.

ആരോഗ്യമേഖലയിലെ പ്രവർത്തനം ഒരു കൂട്ടായ്മയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ആരോഗ്യ പ്രവർത്തകരുടെ ഒരുമിച്ച് നിന്നുള്ള പ്രവർത്തനങ്ങളാണ് പലപ്പോഴും ആരോഗ്യമേഖലയിലെ വിജയങ്ങൾക്ക് അടിസ്ഥാനമാകുന്നത്. അതിലെ ടീം ലീഡർ ഡോക്ടർ ആകുന്നു എന്ന് മാത്രം.

നേഴ്സിനും, എന്തിന് കോറിഡോർ വൃത്തിയാക്കുന്ന സീപ്പറിനും ഓപ്പറേനു മുൻപ്‌ മുടി വെട്ടിക്കളയുന്ന ,ശരീരംവൃത്തിയാക്കുന്ന ജോലിക്കാരനും എല്ലാർക്കും പങ്ക് ഉണ്ടെന്ന് നാം ഓർക്കണം.

ഇത്തരം ഒറ്റപ്പെട്ട പ്രവർത്തികളിൽ ആരോഗ്യ മേഖലയിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വർദ്ധിപ്പിക്കുവാനും ഇടയാകരുത് എന്ന് മാത്രമേ പറയാനുള്ളൂ. ഒരുമിച്ച് തന്നെ നീങ്ങണം.
മുൻകാലങ്ങളിൽ റാഗിംഗ് പമ്പരകൾ മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ അരങ്ങേറിയിരുന്നു. ക്രൂരമായ റാഗിങ്ങിന് വിധേയമായ പലരും മാനസിക സമ്മർദ്ദത്തിൽ ആകുകയും ചെയ്തിരുന്നു.

ഇതു സൗദി അറേബ്യ ഒന്നും അല്ലല്ലോ

അതുകൊണ്ടു മരുന്നു ട്രെയ് കയ്യിൽ വച്ചാൽ മതി

രോഗിയുടെ കാലിലും നഴ്‌സിന്റെ കാലിലും വേണ്ട !

ഡോ സുൽഫി നൂഹു''.