'നികുതിയിളവ് കരിപ്പൂരിനും വേണം'; തഴഞ്ഞാല്‍ കോടതിയിലേക്കന്ന് കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച നികുതിയിളവ് കരിപ്പൂര്‍ വിമാനത്താവളത്തിനു കൂടി ബാധകമാക്കണമെന്ന ആവശ്യം ശക്തം.  പൂര്‍ണമായും പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂരിനെ തഴഞ്ഞാല്‍ സമരത്തിനൊപ്പം കോടതിയെ സമീപിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മനോരമ ന്യൂസിനോട് പറഞ്ഞു.

പൊതുസ്വകാര്യ മേഖലയിലുളള കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധനനികുതി 28 ശതമാനത്തില്‍ നിന്ന് ഒരു ശതമായാണ് കുറച്ചത്. കണ്ണൂരിന് നികുതി ഇളവ് നല്‍കിയത്  പൊതുമേഖലയിലുളള കരിപ്പൂരിനെ തുടക്കത്തില്‍ തന്നെ ബാധിച്ചു. കരിപ്പൂരില്‍ നിന്നുളള മൂന്നു ആഭ്യന്തര സര്‍വീസുകള്‍ കണ്ണൂര്‍ക്ക് മാറി. 

നികുതി ഇളവ് ഇതുപോലെ തുടരുകയാണെങ്കില്‍ കരിപ്പൂരില്‍ നിന്ന് കണ്ണൂര്‍ക്ക് പല കമ്പനികളും സര്‍വീസുകള്‍ മാറ്റും. ഇത് വിമാനത്താവളത്തിനും സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കും. സംസ്ഥാന സര്‍ക്കാര്‍ തിരുത്താന്‍ തയാറായില്ലെങ്കില്‍ പ്രക്ഷോഭത്തിനൊപ്പം നിയമനടപടിക്കു കൂടി ജനപ്രതിനിധികളും വിവിധ സംഘടനകളും ആലോചിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പല സംഘടനകളും സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. കരിപ്പൂര്‍ വഴിയുളള യാത്രക്കാരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇന്ധനത്തിന്റെ നികുതിയിളവു മൂലം മറ്റു വിമാനത്താവളങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞാല്‍ നിലവിലുളള യാത്രക്കാരില്‍  ഏറിയപങ്കും കരിപ്പൂരിനെ കയ്യൊഴിയും. ഇത് കരിപ്പൂരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുമെന്നാണ് ആശങ്ക.