അറബിക്കടലിനുമുകളില്‍ ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്; തീരത്ത് ജാഗ്രത

ന്യൂനമര്‍ദമായി മാറിയ ഗജ അറബിക്കടലിനുമുകളില്‍  വീണ്ടും ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. ഇന്നലെ എറണാകുളം ജില്ലയ്ക്ക് മുകളിലായിരുന്ന  ന്യൂനമര്‍ദം അറബിക്കടലിന് മീതേയ്ക്ക് മാറി. ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ഇന്നലെയുണ്ടായ  ശക്തമായ കാറ്റിലും മഴയിലും എറണാകുളം, ഇടുക്കി ജില്ലകളില്‍ വ്യാപകനാശമുണ്ടായി.  90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ഇരുപതാം തീയതി വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 

കരവിട്ട് വീണ്ടും കടലിനുമുകളിലെത്തിയതോടെ ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുകയാണ്. വരുന്ന 24 മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റായി ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം. അറബിക്കടലിലും ലക്ഷദ്വീപിലും മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗമുളള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് 60 കിലോമീറ്റര്‍ വേഗംവരെയുളള കാറ്റിനും സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.  ഇന്നലെയുണ്ടായ കാറ്റിലും മഴയിലും എറണാകുളം ജില്ലയില്‍ മരങ്ങള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് വൈദ്യുതി മുടങ്ങി.  ഗതാഗതം സ്തംഭിച്ചു. പിറവം മേഖലയില്‍ മാത്രം അന്‍പതോളം ഇലക്്ട്രിക് പോസ്റ്റുകളാണ്  ഒടിഞ്ഞുവീണത്. 

പെരുമ്പാവൂര്‍ കരിങ്ങാമൂളില്‍ തെങ്ങുവീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. വേങ്ങൂര്‍ രായമംഗലം, നെല്ലിമോളം മേഖലകളില്‍ കനത്ത കൃഷിനാശമുണ്ടായി. വണ്ണപ്പുറം കഞ്ഞിക്കുഴി  റോഡില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി ജില്ലയിൽ വട്ടവട പഴത്തോട്ടത്തിനു സമീപവും  ഉരുൾപൊട്ടി.   ഉരുള്‍പൊട്ടലലിലും വെളളംകയറിയും വട്ടവട, അടിമാലി മേഖലകളില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്.