പ്രളയം കഴിഞ്ഞു; കർഷകർക്കു വെല്ലുവിളിയായി ആഫ്രിക്കന്‍പായല്‍

പ്രളയത്തിന് ശേഷം പാലക്കാട് പട്ടിത്തറ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ആഫ്രിക്കന്‍പായല്‍ രൂക്ഷമായി. പായല്‍ നീക്കി കൃഷിയിറക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവാകുമെന്നതിനാല്‍ സര്‍ക്കാര്‍ സഹായം തേടുകയാണ് കര്‍ഷകര്‍

പട്ടിത്തറയിലെ പൂലേരി പാടങ്ങളി‌ലാണ് ആഫ്രിക്കൻ പായൽ പടരുന്നത്. പത്ത് ഏക്കര്‍ വരുന്ന പാടങ്ങളിൽ ഇതിനോടകം കൃഷി ഉപേക്ഷിക്കേണ്ടിവന്നു. പ്രളയസമയത്ത് പാടശേഖരം മുഴുവൻ പട്ടിക്കായലിലെ വെള്ളത്തിനടിയിലായിരുന്നു. ഈ സമയത്താണ് കായലിൽ നിന്ന് പാടങ്ങളിലേക്ക് ആഫ്രിക്കൻ പായല്‍ ഒഴുകിയെത്തിയത്. ‌നിലവിൽ മുണ്ടകൻ കൃഷി ഇറക്കേണ്ട കർഷകർ ഇപ്പോൾ പായല്‍ നീക്കുന്ന ജോലികളിലാണ്.  ഒരേക്കറിലെ പായല്‍ നീക്കാന്‍ 25 തൊഴിലാളികളുടെ അധ്വാനം വേണം. നെല്ലിന് പകരം പായല്‍ വളരുന്ന പാടങ്ങള്‍ കര്‍ഷകരെ കണ്ണീരിലാക്കുകയാണ്.

കായലിനോട് ചേർന്നുള്ള പാടങ്ങളിൽ താമരയും ആമ്പലും കൃഷിയും ചെയ്യുന്നുണ്ട്. ഇവിടെയും പായൽ വളരുകയാണ്.  നിരവധി കർഷകർ നെൽകൃഷി ഇതിനോടകം ഉപേക്ഷിച്ചു. കൃഷി ഒാഫീസര്‍മാര്‍  സ്ഥലത്ത് സന്ദർശനം നടത്തിയെങ്കിലും പരിഹാര നടപടികളൊന്നുമായിട്ടില്ലെന്നാണ് കർഷകരുടെ പരാതി.