ഭൂമി പിളർന്ന് തകർന്നുകൊണ്ടിരുന്ന വീട്ടിൽ ഒരു രാത്രി ഗ്രേസിയും കുടുംബവും!

ഭൂമി പിളർന്നു മാറിയത് അറിയാതെ, ഒരു രാത്രി മുഴുവനും തകർന്നുകൊണ്ടിരുന്ന വീട്ടിൽ ചെലവഴിച്ച് മാവടി ഞൊണ്ടിമാക്കൽ ഗ്രേസിയും കുടുംബവും. ഓഗസ്റ്റ് 16നു രാത്രി പെയ്ത കനത്ത മഴയ്ക്കിടെ വീടിനു മുകളിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടെങ്കിലും പേരയ്ക്ക ഷീറ്റിലേക്കു പതിക്കുന്നതാണെന്ന വിശ്വാസത്തിൽ രാത്രി കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പോഴാണ് വീടിരിക്കുന്ന സ്ഥലവും കൃഷിയിടവും വിണ്ടുകീറി തകർന്നതായി കണ്ടത്. രാത്രി വീടു തകർന്നുവീഴാതെയിരുന്നതിനാൽ അപകടത്തിൽനിന്നു രക്ഷപ്പെട്ട ആശ്വാസത്തിലാണു ഗ്രേസി. 

വീട‌ു തകർന്നതോടെ ഇപ്പോൾ ബന്ധുവീട്ടിലേക്കു താമസം മാറ്റി. ഭൂമി വീണ്ടുകീറിയതിനെ തുടർന്ന് രാത്രിയിൽ വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റുകളടക്കം ഇളകി മാറി പൊട്ടിത്തകർന്നിരുന്നു. കനത്ത മഴയുടെ ശബ്ദമുള്ളതിനാൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. രാവിലെ അപകടാവസ്ഥ ശ്രദ്ധയിൽപെട്ടതോടെ സ്ഥലത്തുനിന്നു മാറി താമസിക്കുകയായിരുന്നു. കൃഷിസ്ഥലത്തു വിവിധ ഭാഗങ്ങളിലായാണു ഭൂമി വിണ്ടുകീറി പിളർന്നു മാറിയിരിക്കുന്നത്.

ജില്ലയിലെത്തിയ ഗവേഷക വിഭാഗം സ്ഥലത്തു പരിശോധന നടത്തിയിരുന്നു. തീവ്ര മഴയെ തുടർന്നു ഭൂമി വിണ്ടുകീറിയെന്ന നിഗമനത്തിലാണു ഗവേഷകസംഘം. കൃഷിയിടത്തിൽനിന്നു ലഭിക്കുന്ന വരുമാനത്തിലൂടെയാണു ഗ്രേസി ഉപജീവനം നടത്തുന്നത്.