കല്‍പാത്തി കണ്ട് മനംനിറഞ്ഞ് പി.ചിദംബരം; വിഡിയോ

പാലക്കാടും അഗ്രാഹാരതെരുവുകളും എല്ലാവരെയും പോലെ പി.ചിദംബരത്തിനും നല്ല കാഴ്ചകളാണ് നല്‍കിയത്. നഗരത്തില്‍ അധ്യാപക സംഘടനയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. സമ്മേളനശേഷം പുറത്തിറങ്ങിയപ്പോഴാണ് കല്‍പ്പാത്തി കാണണമെന്ന ആഗ്രഹം ഒപ്പമുളളവരോട് പങ്കുവച്ചത്. 

ആദ്യം തിരുനെല്ലായ് ഗ്രാമത്തില്‍ മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍.ശേഷന്റെ കുടുംബവീട് സന്ദര്‍ശിച്ചു. ടി.എന്‍.ശേഷനും കുടുംബവും ചെന്നൈയിലാണ് താമസിക്കുന്നത്. പിന്നീട് കല്‍പാത്തിയിലേക്കായിരുന്നു യാത്ര. കല്‍പാത്തിയെന്നു കേട്ടാല്‍ രഥോല്‍സവമാണ് ഒാര്‍മവരുന്നത്. രഥോല്‍സവ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്ന െക.എന്‍.ലക്ഷ്മി നാരായണ അയ്യര്‍ പൊന്നാട അണിയിച്ച് ചിദംബരത്തെ സ്വീകരിച്ചു.

വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടി. അപ്രതീക്ഷിതമായെത്തിയ അതിഥിയെ കാണാന്‍ ഗ്രാമത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരുമുണ്ടായിരുന്നു. ഷാഫി പറമ്പില്‍ എം.എല്‍.എ. ഗ്രാമത്തിലുളളവരെ പരിചയപ്പെടുത്തി. ഒട്ടും തനിമ ചോരാതെ പൈതൃക പദവിയോെട നില്‍ക്കുന്ന കല്‍പ്പാത്തി ഇന്നും കാഴ്ചയാകുന്നത്. 

ഗ്രാമത്തിലെ പുതിയ തലമുറ പഠനവും ജോലിയുമായി മറുനാടുകളിലാണെങ്കിലും അഗ്രഹാരങ്ങള്‍ സജീവമാണ്. കാശിയില്‍ പാതി കല്‍പ്പാത്തിയെന്ന വിളിപ്പേരിലാണ് കല്‍പാത്തിയുടെ പെരുമ. വിശാലാക്ഷി സമേത വിശ്വനാഥസ്വാമി , പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി , പഴയകല്‍പ്പാത്തി ലക്ഷ്മിനാരായണപെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി എന്നിങ്ങനെ കല്‍പാത്തിയിലെ നാലതിരുകളിലായി പ്രധാന നാലു ക്ഷേത്രങ്ങളാണുളളത്.