എംബി രാജേഷ് എംപിക്ക് ഭൂമാഫിയാ ബന്ധം; ഗുരുതര ആരോപണങ്ങളുമായി ശോഭാ സുരേന്ദ്രൻ

പാലക്കാട് എംപി എംബി രാജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേന്ദ്ര പൊതുമേഖലയില്‍ നിന്ന് സംസ്ഥാനം ഏറ്റെടുക്കുന്നതിന് പിന്നില്‍ എംപിയുടെ ഭൂമാഫിയാ ബന്ധമാണെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. സ്ഥാപനം കേന്ദ്രപൊതുമേഖലയില്‍ നിന്ന് മാറ്റുന്നത് അനുവദിക്കില്ലെന്നും ശോഭ പാലക്കാട്ടു പറഞ്ഞു.

വൻകിട വ്യവസായശാലകൾക്ക് വാൽവുകളും അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്ന രാജ്യത്തെ ഏക പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ‍് സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകവേയാണ് പുതിയ വിവാദം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനാണ് എംബി രാജേഷ് എംപിക്കെതിരെ ആരോപണം ഉന്നയിച്ചത്. സംസ്ഥാനസര്‍ക്കാരിനെക്കൊണ്ട് സ്ഥാപനം ഏറ്റെടുക്കാന്‍ തീരുമാനമെടുപ്പിച്ചത് എംപിയാണെന്നും ഭൂമാഫിയകളുടെ കൂടെ എംപി പ്രവര്‍ത്തിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. 

ഇടതുപക്ഷ സംസ്ഥാന നേതാക്കന്മാരുമായി ചേര്‍ന്നുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ കൂട്ടുപിടിച്ചുകൊണ്ട് ഒരു വലിയ ഭൂമാഫിയ പ്രവര്‍ത്തകന്‍ ഭൂമാഫിയകളുടെ കൂടെ പാലക്കാടിന്റെ എംപി പ്രവര്‍ത്തിക്കുകയാണ്. എവിടെ നിന്നെല്ലാമാണ് എംപിക്ക് ക്വട്ടേഷന്‍ കിട്ടിയിട്ടുളളത് , എത്ര കോടിയുടെ കരാറാണ് രഹസ്യമായി ഉണ്ടാക്കിട്ടുളളതെന്ന് കേരളത്തിന്റെ പൊതുസമൂഹത്തോട് തുറന്നു പറയണം.

കേന്ദ്രഅഭ്യര്‍ഥന പ്രകാരം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ലാഭകരമായ കഞ്ചിക്കോട് യൂണിറ്റ് ഏറ്റെടുക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. സ്ഥാപനത്തിലെ ഐഎന്‍ടിയുസി, സിെഎടിയു യൂണിയനുകളും സംസ്ഥാനപൊതുമേഖല എന്ന നിലപാടിനൊപ്പമാണ്. എന്നാല്‍ ബിഎംഎഏസ് സംഘടനയും ബിെജപിയും കേന്ദ്രസ്ഥാപനമായി നിലനിര്‍ത്തണമെന്നാവശ്യം ഉന്നയിക്കുന്നു.