നിപ്പ കൊണ്ടുപോകും മുന്‍പ് സെല്‍ഫി; ഷിജിതയെ ഓർത്ത് നെഞ്ചുപിടഞ്ഞ് ഉബീഷ്

ദിവസങ്ങൾക്ക് മുൻപാണ് ഷിജിതക്കൊപ്പം ഉബീഷ് ഈ സെൽഫിയെടുത്തത്. ഇപ്പോഴീ സെൽഫി കാണുമ്പോൾ ഉബീഷിന്റെ കണ്ണുനിറയും. കാരണം ഷിജിത ഇന്ന് ഉബീഷിനൊപ്പമില്ല. ഷിജിതയുടെ ജീവനെടുത്ത അതേ നിപ്പ വൈറസ് ഉബീഷിനെയും നോട്ടമിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഉബീഷിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അപകടത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ‌ ചികിത്സയിൽ കഴിഞ്ഞിരുന്ന ഉബീഷിനൊപ്പം ഷിജിതയുമുണ്ടായിരുന്നു. അധികം വൈകാതെ ഷിജിതക്ക് കടുത്ത പനിയും കാലുവേദനയും വിറയലും അനുഭവപ്പെട്ടുതുടങ്ങി. പല ആശുപത്രികളിലും കയറിയിറങ്ങി. വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിയത്. പിന്നീട് കോട്ടയ്ക്കലിലും പിന്നീട് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെത്തി.

ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിജിതക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ചയാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് ഉബീഷിനെ വീണ്ടും വൈറസ് പരിശോധനക്ക് വിധേയനാക്കിയത്.