കാലംചെയ്ത ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്തയെ കബറടക്കി

മാർത്തോമ സഭ  റാന്നി- നിലയ്ക്കൽ ഭദ്രാസനാധിപനായ കാലംചെയ്ത ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്തയെ കബറടക്കി. മാർത്തോമാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിലാണ് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് ചടങ്ങുകൾ നടന്നത്. 

നാൽപത്തിയൊൻപത് വർഷത്തെ പൗരോഹിത്യ ജീവിതത്തിനൊടുവിൽ കാലംചെയ്ത ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്തയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. രാവിലെ പത്തു മണിക്ക് ആരംഭിച്ച നഗരി കാണിക്കൽ ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികളും സഭയിലെ പുരോഹിത ശ്രേഷ്ഠരും പങ്കെടുത്തു. തുടർന്ന് എസ്.സി.എസ് ക്യാംപസിലെ സ്കൂൾ മൈതാത്ത് ഒരുക്കിയിരിക്കുന്ന പ്രത്യേക മദ്ബഹയിലെത്തിച്ച് കബറടക്ക ശുശ്രൂഷകൾ നടത്തി. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യത്തിൽ മാർത്തോമാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത പ്രാർഥനകൾക്ക് നേതൃത്വം നൽകി.

വിവിധ സഭകളിലെ അധ്യക്ഷൻമാരും ചടങ്ങുകളിൽ പങ്കെടുത്തു.  പന്ത്രണ്ടു മണിയോടെ സഭാ ആസ്ഥാനത്തുള്ള സെന്റ് തോമസ് മാർത്തോമ പള്ളിയോട് ചേർന്നുള്ള പ്രത്യേക കബറിടത്തിലാണ് ദൗതിക ശരീരം കബറടക്കിയത്. ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത കരൾ ,വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച പുലർച്ചെ നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് കാലംചെയ്തത്.