അരവിന്ദന്റെ തമ്പിന് നാൽപത്; ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി കൂട്ടായ്മ

അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പിന്റെ നാല്‍പതാം വാര്‍ഷികത്തില്‍ ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി സിനിമ, സാംസ്കാരിക പ്രവര്‍ത്തകര്‍ ഒത്തുകൂടുന്നു. തമ്പിന്റെ ഷൂട്ടിങ് നടന്ന തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിന് പരിസരത്ത് നാളെ വൈകിട്ട് കൂട്ടായ്മ നടക്കും.

മലയാളസിനിമ കണ്ട മികച്ച അഭിനേതാക്കള്‍ക്ക് പലര്‍ക്കും ആദ്യഅവസരം നല്‍കിയ സിനിമയായിരുന്നു തമ്പ്. നെടുമുടി വേണുവിന് വെളളിത്തിരയില്‍ മുഖംകാട്ടാന്‍ അവസരം ലഭിച്ചത് തമ്പിലൂടെയായിരുന്നു. കാവാലവും നരേന്ദ്രപ്രസാദും, എന്‍.എല്‍. ബാലകൃഷ്ണനും ഞെരളത്തുമെല്ലാം തമ്പിറങ്ങിപ്പോയതിനൊപ്പം പഴയ ഭാരതപ്പുഴയുമിന്ന് ഒാര്‍മയാണ്. നിളയുടെ ഇന്നത്തെ സ്ഥിതിയിലുളള വേദന പങ്കുവക്കാനും സംരക്ഷണത്തിന് ഒത്തുകൂടണമെന്ന സന്ദേശം നല്‍കാനുമാണ് സമ്മേളിക്കുന്നത്.

ചമ്രവട്ടത്ത് റഗുലേറ്റര്‍ നിര്‍മിച്ചതോടെ സിനിമക്ക് സര്‍ക്കസ് കൂടാരം നിര്‍മിച്ച ഭാഗങ്ങളെല്ലാം വെളളത്തില്‍ മുങ്ങി. വെളളമില്ലാത്ത സ്ഥലങ്ങളിലെല്ലാം പുല്ലുംകാടും നിറഞ്ഞു. ശേഷിക്കുന്ന മണല്‍പ്പരപ്പി്ല്‍ ഒത്തുകൂടാനാണ് തീരുമാനം.കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തിലുളള സംഗീതസദസും കൂട്ടായ്മയെ സജീവമാക്കും.