സംസ്ഥാനത്തെ നെല്ല് സംഭരണ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. സ്വകാര്യ മില്ലുടമകൾ ഉന്നയിച്ച ആവശ്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തത്വത്തിൽ അംഗീകരിച്ചു. നെല്ല് സംഭരണം പുനരാരംഭിക്കുന്ന കാര്യം വൈകിട്ട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മില്ലുടമകളും അറിയിച്ചു.
നൂറ് കിലോ നെല്ലെടുത്താൽ 68 കിലോ അരി തിരികെ നൽകണമെന്ന നിലവിലെ വ്യവസ്ഥ. ഇതിലെ എതിർപ്പ് മൂലം മില്ലുടമകൾ നെല്ല് എടുക്കാൻ തയാറാകാതിരുന്നതോടെ സംസ്ഥാനത്തെ നെല്ല് സംഭരണം മുടങ്ങിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രത്യേകചർച്ച വിളിച്ചത്. നൂറ് കിലോ നെല്ലിന് 64 കിലോ അരി തിരികെ നൽകാമെന്ന മില്ലുടമകളുടെ നിലപാട് ഭക്ഷ്യ, കൃഷി മന്ത്രിമാർ കൂടി പങ്കെടുത്ത യോഗം അംഗീകരിച്ചു.
എന്നാൽ 68 കിലോ അരി യെന്ന കേന്ദ്രനിയമം തിരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലാത്തതിനാൽ അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം അംഗീകരിച്ച് കേന്ദ്രത്തെ അറിയിക്കും. അതുവരെ നിലവിലെ വ്യവസ്ഥയിൽ നെല്ല് സംഭരണം തുടരുമെന്നാണ് യോഗത്തിലെ ധാരണ. എന്നാൽ മന്ത്രിമാരുടെ ഉറപ്പ് സ്വീകാര്യമാണങ്കിലും ഇന്ന് വൈകിട്ട് അസോസിയേഷൻ യോഗം ചേർന്ന ശേഷമെ നെല്ല് സംഭരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കൂവെന്നാണ് മില്ലുടമകളുടെ നിലപാട്.