സംസ്ഥാനത്തെ നെല്ല് സംഭരണത്തിൽ പുതിയ പ്രതിസന്ധി. സംഭരിച്ച നെല്ലിന് പണം നൽകാൻ തയാറാകാത്തതിനാൽ എസ്.ബി.ഐയുമായുള്ള മുഴുവൻ ഇടപാടും റദ്ദാക്കാൻ കൃഷിവകുപ്പ് തീരുമാനിച്ചു. ഇതോടെ നെല്ലിന്റെ കൂലി കിട്ടണമെങ്കിൽ ഇരുപത്തി രണ്ടായിരത്തോളം കർഷകർ മറ്റ് ബാങ്കുകളിൽ അക്കൗണ്ട് എടുക്കേണ്ടിവരും.
നെല്ല് സംഭരിച്ചാലുടൻ കൂലി നൽകാനായി സംസ്ഥാന സർക്കാർ ബാങ്കുകളുടെ കൺസോർഷ്യവുമായി കരാറൊപ്പിട്ടിരുന്നു. നെല്ല് നൽകുന്ന കർഷകന് ബാങ്കുകൾ രണ്ട് ദിവസത്തിനകം പണം നൽകണമെന്നും ആ പണം പലിശ സഹിതം സർക്കാർ തിരിച്ച് നൽകുമെന്നുമായിരുന്നു കരാർ. മറ്റെല്ലാം ബാങ്കുകളും ഇതിന് തയാറായെങ്കിലും സംഭരണം തുടങ്ങിയ ശേഷവും എസ്.ബി.ഐ കരാറൊപ്പിട്ടില്ല.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന 68000 നെൽ കർഷകരിൽ ഇരുപത്തിരണ്ടായിരത്തോളം പേരും എസ്.ബി.ഐയിൽ അക്കൗണ്ടുള്ളവരാണ്. ഇവരെല്ലാം ഇത്തവണ പണം ലഭിക്കണമെങ്കിൽ മറ്റ് ബാങ്കുകളിൽ അക്കൗണ്ടെടുക്കണമെന്നാണ് കൃഷിവകുപ്പിന്റെ നിർദേശം. കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലപാട് സ്വീകരിച്ചതോടെ കൃഷിവകുപ്പിന് എസ്.ബി.ഐയിലുള്ള മുഴുവൻ ഇടപാടും റദ്ദാക്കാനും മന്ത്രി നിർദേശിച്ചു. എസ്.ബി.ഐക്കെതിരെ റിസർവ് ബാങ്കിന് പരാതി നൽകാനാണ് തീരുമാനം