ശബരിമല തീർഥാടകരുടെ സൗകര്യാർഥം കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കാൻ തീരുമാനിച്ച നിർദിഷ്ട വിമാനത്താവളം പ്രവാസികൾക്കും കൂടുതൽ പ്രയോജനകരം. കോട്ടയം, പത്തനംതിട്ട, റാന്നി കുമ്പനാട്, തിരുവല്ല ,കോഴഞ്ചേരി മേഖലകളിൽ നിന്നു വിദേശത്തു ജോലി ചെയ്യുന്നവർക്കു യാത്രാ സൗകര്യം മെച്ചമാകും.
കോട്ടയം, ഇടുക്കി ജില്ലകളിലെയും തമിഴ്നാട്ടിലെ കമ്പം, തേനി,ഗുഡല്ലൂർ, ദിണ്ഡിഗൽ , മധുര മേഖലകളിലെയും ആളുകൾക്കും വിമാനത്താവളം ഏറെ പ്രയോജനകരമാകും. ഭാവിയിലെ ആവശ്യം കൂടി കണക്കിലെടുത്താണു രാജ്യാന്തര വിമാനത്താവളം തന്നെ നിർമിക്കാനുള്ള നീക്കം.
ശബരിമലയിലേക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്നു തീർഥാടകരെത്തുന്നുണ്ട്. മണ്ഡലകാലത്തു ക്വാലലംപുരിൽനിന്നുൾപ്പെടെ കൊച്ചിയിലേക്കു പ്രത്യേക വിമാന സർവീസുകൾ ഇപ്പോൾത്തന്നെ നടത്തുന്നുണ്ട്.
സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 2.75 ലക്ഷം പ്രവാസികളാണുള്ളത്. മൂന്നുവർഷത്തിനിടെ കേരളത്തിൽനിന്നു വിദേശരാജ്യങ്ങളിലേക്കു തൊഴിൽ തേടിപ്പോകുന്നവരുടെ എണ്ണം ഒന്നരലക്ഷത്തിലേറെ കുറഞ്ഞപ്പോൾ പ്രവാസികളുടെ എണ്ണത്തിൽ അരലക്ഷത്തോളം പേരുടെ വർധന ഉണ്ടായ ഒരേയൊരു ജില്ലയാണു കോട്ടയം.
ഇപ്പോൾ മധ്യതിരുവിതാംകൂറിൽ നിന്ന് 100–150 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പലരും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്നത്. കൊച്ചി, ആലുവ, അങ്കമാലി പോലുള്ള നഗരങ്ങളിലെ ഗതാഗതക്കുരുക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രാ സമയം വർധിപ്പിക്കുന്നുമുണ്ട്.
ബ്രിട്ടിഷുകാർ പറന്നു നടന്ന് കണ്ടെത്തിയ എസ്റ്റേറ്റ്
എരുമേലി∙ ചെറുവള്ളി എസ്റ്റേറ്റിന് ഒരു നൂറ്റാണ്ടിന് അടുത്തു പഴക്കമുണ്ട്. ബ്രിട്ടിഷ് ഭരണകാലത്തു സായിപ്പന്മാർ ഹെലികോപറ്ററിൽ പറന്നു നടത്തിയ സർവേയിലാണു റബർ കൃഷിക്ക് അനുയോജ്യമായ ഈ സ്ഥലം കണ്ടെത്തിയത് – ഏകദേശം 2500 ഏക്കർ. ഹാരിസൺ പ്ലാന്റേഷന്റെ കൈവശമിരുന്ന ചെറുവള്ളി എസ്റ്റേറ്റ് പിന്നീടു കൈമാറ്റം വഴി ആർപിജി ഗോയങ്ക ഗ്രൂപ്പിനു ലഭിച്ചു. 12 വർഷം മുൻപാണു ബിലീവേഴ്സ് ചർച്ച് ഏറ്റെടുക്കുന്നത്. അതിനുശേഷം ഇതിന്റെ പേര് ബിസി ചെറുവള്ളി എസ്റ്റേറ്റ് എന്നായി.