ഉച്ചസമയത്ത് പ്രധാനധ്യാപകനെ സ്കൂളിൽ നിന്ന് കാണാതെയാകുന്നത് പതിവായപ്പോൾ നാട്ടുകാർ അന്വേഷണം ആരംഭിച്ചു. ഇതെന്താണ് സ്കൂളിലിരിക്കേണ്ട മാഷ് ബസ് കയറിയും ജീപ്പിലുമായി എവിടെ പോകുന്നു ? എന്നാൽ, കാര്യം തിരക്കാൻ ചെന്ന രക്ഷിതാക്കൾക്ക് വിവരമറിഞ്ഞപ്പോൾ സങ്കടമായി. നാടിന്റെ അവസ്ഥയോർത്ത് വിഷമവും. പൊതുവിദ്യാലയ സംരക്ഷണത്തിന് വേണ്ടി പ്രധാനധ്യാപകൻ നടത്തേണ്ട യാത്രയെപ്പറ്റി അന്നാണ് നാട്ടുകാർ അറിയുന്നത്.
സംസ്ഥാനത്തെ മിക്ക സ്കൂളുകളും ഇന്റർനെറ്റും സ്മാർട്ട് ക്ലാസ് റൂമുകളുമായി സജ്ജമായെങ്കിലും മുക്കം വിദ്യാഭ്യാസ ഉപജില്ലയിലെ പൂവാറൻതോട് ഗവ.എൽപി സ്കൂളിൽ ഈവക സൗകര്യങ്ങളൊന്നും ഇനിയും ലഭ്യമായിട്ടില്ല. പൂവാറൻതോട് ഗ്രാമത്തിൽ ഫോൺ സൗകര്യം ലഭ്യമാകാത്തതാണ് ബാഹ്യലോകവുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിന് കാരണം. നേരത്തെ ബിഎസ്എൻഎൽ റേഡിയോ ഫോൺ സർവീസ് പലയിടത്തും ഉണ്ടായിരുന്നു. എന്നാൽ, സ്ഥിരമായി തകരാറ്‍ ആയതോടെ ജനങ്ങൾ ഈ സൗകര്യം കൈവിട്ടു. അധികൃതരും ഇതിനോട് താൽപര്യം കാണിച്ചില്ല. സ്വകാര്യ ഫോൺ ടവറുകളൊന്നും ഈ ഗ്രാമത്തിലേക്ക് വന്നില്ല. അതിനാൽ മൊബൈൽ ഫോണും ഈ ഗ്രാമത്തിൽ കാഴ്ച്ചവസ്തുവായി. വല്ലപ്പോഴും വന്നുപോകുന്ന കെഎസ്ആർടിസി ബസ് മാത്രമാണ് ഗ്രാമത്തിന് പുറത്തേക്ക് പോകാനുള്ള സൗകര്യം.
ഈ പരാധീനതകൾക്ക് നടുവിലും പാഠ്യ–പാഠ്യേതര രംഗങ്ങളിൽ ഒട്ടേറെ മികവുകളുമായി പൂവാറൻതോടിലുള്ള ഏക പൊതുവിദ്യാലയം ഗവ.എൽപി സ്കൂൾ നാടിന്റെ വെളിച്ചമായി ഉണ്ട്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നിന്നും മറ്റു മേലധികാരികളിൽ നിന്നുമുള്ള അറിയിപ്പുകളും നിർദേശങ്ങളും ഇപ്പോൾ ഇ മെയിൽ മുഖേനയായതിനാൽ അവ യഥാസമയം കൈപറ്റാനും മറുപടി നൽകാനും ഈ സ്കൂളിലെ അധ്യാപകർ നെട്ടോട്ടമോടുകയാണ്. ഓരോ ദിവസവും ഉച്ചക്കഞ്ഞി ആവശ്യമുള്ള കുട്ടികളുടെ എണ്ണവും മറ്റ് വിവരങ്ങളും ഉച്ചയ്ക്ക് രണ്ടിന് മുൻപ് നെറ്റിൽ അപ് ലോഡ് ചെയ്യണമെന്ന കർശന നിർദേശം പാലിക്കുവാൻ ഓടേണ്ട അവസ്ഥയിലാണ് പ്രധാനാധ്യാപകൻ. ഇന്റർനെറ്റ് സൗകര്യമില്ലാത്തവർ ഫോൺ മുഖേന എഇഒ ഓഫിസിൽ അറിയക്കണമെന്നാണു നിർദേശം. എന്നാൽ, ഇന്റർനെറ്റില്ല, ടെലിഫോണില്ല, മൊബൈൽ ഫോണിനു കവറേജ് ഇല്ല.
ഈ സാഹചര്യത്തിൽ ഉച്ചക്കഞ്ഞിയുടെ കണക്ക് സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ഈ സ്കൂളിലെ പ്രധാനധ്യാപകൻ ഉച്ചഭക്ഷണ ഇടവേളയിൽ എട്ട് കിലോമീറ്റർ ദൂരെയുള്ള കൂടരഞ്ഞി ടൗണിൽ ദിവസവും പോയിവരുന്നു. ഗതാഗത സൗകര്യങ്ങളുടെ കുറവും ഗ്രാമത്തിന്റെ പ്രശ്നമാണ്. ഒരേയൊരു കെഎസ്ആർടിസി ബസാണ് എല്ലാവർക്കും ആശ്രയം. ബസില്ലാതെവരുമ്പോഴും സമയം തെറ്റുമ്പോഴും ടാക്സി ജീപ്പുകളെ ആശ്രയിക്കേണ്ടിവരുന്നു. കല്ലംപുല്ല് , ആനക്കല്ലുംപാറ, മേടപ്പാറ ഒറ്റപ്ലാവ് പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സ്കൂളിൽ വരാൻ ഈ യാത്രാപ്രശ്നം നേടിടേണ്ടിവരുന്നു. കൂടുതൽ ബസുകളും ഒരു മൊബൈൽ ഫോൺ ടവറും എത്തിയാൽ പൂവാറൻതോട് ഗ്രാമത്തിന്റെ ഒറ്റപ്പെടലിന് പരിഹാരവും അധ്യാപകരുടെ പരക്കംപാച്ചിലിന് അവസാനവുമാകും.