നിർമാണമേഖലയെ പ്രതിസന്ധിയിലാക്കുന്ന സിമന്റ് വില വർധനയ്ക്ക് പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സും കൂട്ടു നിൽക്കുന്നു. വിപണിയിൽ മലബാർ സിമന്റ്്സിന് വിലക്കുറവാണെങ്കിലും സ്വകാര്യകമ്പനികൾക്കൊപ്പം വില കൂട്ടുന്നതാണ് രീതി. വില ഏകീകരണമില്ലാതെ ഒരോ ജില്ലകളിലും തോന്നുന്ന വിലയ്ക്ക് സിമന്റ് വിറ്റഴിക്കുകയാണ് മലബാർ സിമന്റ്്സ്.
മലബാർ സിമന്റ്സിന്റെ ഒരു ചാക്ക് സിമന്റിന് എത്ര രൂപയാണെന്ന് ചോദിച്ചാൽ കച്ചവടക്കാർ പല വില പറയും. വാളയാറിലെ ഫാക്ടറിയിൽ നിന്ന് പാലക്കാട്ടെ വ്യാപാരികൾക്ക് കൊടുക്കുന്നത് 347 രൂപയ്ക്ക്. കണ്ണൂരുകാർക്ക് 341 , കോഴിക്കോടിന് 339 , ഏറ്റവും കുറവ് എറണാകുളത്തെ ഡീലർമാർക്കാണ്. 334. ഇത് ചെറുകിട കച്ചവടക്കാരിലെത്തുമ്പോൾ വീണ്ടും കൂടുന്നു. കയറ്റിറക്ക് , ലോറി വാടക ഉൾപ്പെടെ ഇരുപതു രൂപവരെ വർധന. സ്വകാര്യ കമ്പനികൾ സിമന്റിന് വിലകൂട്ടിയപ്പോൾ അഞ്ചും പത്തും രൂപയുടെ വർധന മലബാർ സിമന്റ്്സും വരുത്തി. സ്വകാര്യകമ്പനികളുടെ സിമന്റിനേക്കാൾ വിലക്കുറവാണ് മലബാർ സിമന്റ്്സിനുളളത്. എന്നിട്ടും വിപണിയിലെ മുഖ്യബ്രാൻഡാകാൻ മലബാർ സിമന്റ്്സിന് കഴിയുന്നതുമില്ല.
ശരാശരി മുന്നൂറു രൂപയ്ക്ക് ഒരു ചാക്ക് സിമന്റ് വിറ്റഴിക്കാൻ കഴിയുമെന്നിരിക്കെ സ്വകാര്യകമ്പനികളുടെ കുത്തക പൊളിക്കാൻ മലബാർ സിമന്റ്്്സിന് കഴിയുന്നില്ല. വില ഏകീകരിക്കുന്നില്ല. വിപണി കണ്ടെത്തുന്നില്ല. ജനങ്ങളിലേക്ക് എത്തിക്കുന്നതുമില്ല.മലബാർ ജില്ലകളിലൊതുങ്ങുന്ന മലബാർ സിമന്റ്്സിന്റെ മാർക്കറ്റിങിന് സംവിധാനത്തിനാണ് മാറ്റം വരുത്തേണ്ടത്.