പുതുവർഷപ്പുലരിയിൽ ബെംഗളൂരുവിലുണ്ടായത് വലിയ തിക്കും തിരക്കുമെന്ന് ദൃക്സാക്ഷികൾ. ലൈംഗികാതിക്രമത്തിന് മുതിർന്ന പുരുഷാരത്തിന് നടുവിൽ സഹായത്തിനായി നിലവിളിച്ച് പെൺകുട്ടികൾ പൊട്ടിക്കരഞ്ഞുവെന്നും അവർ വെളിപ്പെടുത്തി. ചിലർ ബോധരഹിതരായി വീണു. പുതുവർഷം മതിമറന്ന് ആഘോഷിച്ച പെൺകുട്ടികളെ സാമൂഹിക വിരുദ്ധർ പലവിധ അതിക്രമങ്ങൾക്കും ഇരയാക്കി. വലിയ ആൾക്കൂട്ടം ചുറ്റിലുമുള്ളതിന്റെ ആനുകൂല്യം മുതലെടുക്കുകയായിരുന്നു അവർ. ആ വലിയ ആൾക്കൂട്ടത്തിന്റെ നടുവിൽ ഒന്നും ചെയ്യാനാകാതെ പകച്ചുപോയി ഞങ്ങൾ - അതിക്രമത്തിനിരയായ പെൺകുട്ടികളിൽ ഒരാൾ പറഞ്ഞു.
പുതുവർഷാഘോഷങ്ങൾക്കിടെ നഗരത്തിൽ നടന്നത് അക്ഷരാർഥത്തിൽ ‘കൂട്ട മാനഭംഗം’ തന്നെയാണെന്നും അവർ ആരോപിച്ചു. നഗരത്തിൽ തിങ്ങിക്കൂടിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാർ അവിടെയുണ്ടായിരുന്നില്ല. എല്ലാവരും മദ്യപിച്ചിരുന്നു. പരസ്പരം ഉന്തുകയും തള്ളുകയും ചെയ്തു. വളരെ മോശമായാണ് എല്ലാവരും പെരുമാറിയത്. ഒരു പെൺകുട്ടിയെപ്പോലും അവർ വെറുതെ വിട്ടില്ല. ശരീരം മുഴുവനും പരുക്കുകളുമായി ഒരു പെൺകുട്ടി കരയുന്നത് ഞാൻ കണ്ടു. അത് ശരിക്കും പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നു. നിസഹായരായ പെൺകുട്ടികളുടെ തലമുടിയിൽ പിടിച്ചുവലിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു - ഇപ്പോഴും വിട്ടുമാറാത്ത പേടിയോടെ പെൺകുട്ടി പറഞ്ഞു.
നൂറുകണക്കിനു പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടും പുതുവർഷപ്പുലരിയിൽ ബെംഗളൂരു നഗരത്തിൽ സ്ത്രീകൾ വ്യാപകമായി അപമാനിക്കപ്പെട്ടതായി ‘ബാംഗ്ലൂർ മിറർ’ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ പ്രശസ്തമായ എംജി റോഡിലും ബ്രിഗേഡ് റോഡിലുമാണു പുതുവർഷാഘോഷങ്ങൾക്കിടെ സ്ത്രീകൾക്കെതിരെ വ്യാപകമായി അതിക്രമങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കിയിരുന്നു. അതേസമയം, പാശ്ചാത്യ സംസ്കാരം അനുകരിക്കാനുള്ള യുവതലമുറയുടെ ശ്രമമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന തരത്തിൽ അദ്ദേഹം നടത്തിയ പരാമർശം വിവാദമാവുകയും ചെയ്തു.